
രാജസ്ഥാനില്‍ പ്രതിസന്ധി തുടരവേ കോണ്‍ഗ്രസിനെയും അശോക് ഗെഹ്‌ലോട്ടിനെയും വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ചൂണ്ടിക്കാണിച്ചാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിനും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനുമായി അങ്കം വെട്ടുകയാണ് എന്ന് ശിവന്‍കുട്ടി പരിഹസിച്ചു.മന്ത്രി തന്റെ ഫേസ്ബുക്കിലൂടെയാണ് വിമർശനം അറിയിച്ചത്.
1998ല്‍ വൈദ്യുതി മന്ത്രി സ്ഥാനം രാജിവെച്ചാണ് പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സമാനമായിരുന്നു എം വി ഗോവിന്ദന്റെ വരവും. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അനാരോഗ്യം മൂലം സ്ഥാനം ഒഴിയേണ്ടി വന്നു. തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയാകുന്നത്.
ഇതാണ് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസമെന്ന അടിക്കുറിപ്പോടെയായിരുന്നു ശിവന്‍കുട്ടി ചിത്രം പങ്കുവെച്ചത്. അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഹൈക്കമാന്റ് അതൃപ്തി രേഖപ്പെടുത്തി. ഇതേതുടര്‍ന്ന് എഐസിസി അദ്ധ്യക്ഷനായി അശോക് ഗെഹ്‌ലോട്ടിനെ പരിഗണിക്കാനുള്ള നീക്കം ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്റിന്റെ പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗെഹ്‌ലോട്ട് തീരുമാനിച്ചത്. എന്നാല്‍ ഗെഹ്‌ലോട്ടിന് പകരം ആര് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുമെന്ന തര്‍ക്കമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here