ഇന്ത്യ – സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ; ബസ് സർവ്വീസ് ഒരുക്കി KSRTC

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് 28 ന് രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി- ട്വന്റി ക്രിക്കറ്റ്‌ മത്സരം കാണാൻ എത്തുന്നവർക്കായി കൂടുതൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി.

അന്നേ ദിവസം വൈകുന്നേരം 4:00 മണി മുതൽ കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും തിരിച്ചു ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്കും യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യാനുസരണം സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്.

യൂണിറ്റുകളിലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യും കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും, രാത്രി തിരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേയ്ക്കും ആവശ്യാനുസരണം ട്രിപ്പുകൾ ക്രമീകരിക്കും.

വൈകുന്നേരം മൂന്നു മണി മുതൽ കണിയാപുരം, വികാസ് ഭവൻ യൂണിറ്റുകളിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർമാർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചും പാപ്പനംകോട് ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ, പേരൂർക്കട ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എന്നിവർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചു സ്പെഷ്യൽ സർവീസ് ഓപ്പറേഷൻ ക്രമീകരിക്കും. ആറ്റിങ്ങൽ ക്ലസ്റ്റർ ഓഫീസർ കാര്യവട്ടം കേന്ദ്രീകരിച്ചും ആറ്റിങ്ങൽ അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചും സർവീസ് ഓപ്പറേഷന് മേൽനോട്ടം വഹിക്കും.

ക്രിക്കറ്റ്‌ മത്സരം അവസാനിക്കുമ്പോൾ കാര്യവട്ടത്തു നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് അയയ്ക്കുവാനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം അതുവഴി കടന്നുപോകുന്ന ദീർഘ ദൂര സർവീസുകൾ യാത്രക്കാർ ആവശ്യപ്പെട്ടാൽ പരാതിക്കിട വരാത്ത വിധം സ്റ്റേഡിയത്തിന് സമീപം നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വേണ്ട നിർദേശവും നൽകിയിട്ടുണ്ട്.

​ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിന് സമീപം മുതൽ കണിയാപുരം വരെയും, കാര്യവട്ടം കാമ്പസിനുള്ളിലും കെഎസ്ആർടിസി ബസുകൾക്ക് ആവശ്യാനുസരണം പാർക്ക് ചെയ്യാനുള്ള അനുമതി പോലീസ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here