ഗെലോട്ടിന് പകരം ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതില്‍ കോണ്‍ഗ്രസില്‍(congress) ആശയകുഴപ്പം. മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുകുള്‍ വാസനിക്, കമല്‍നാഥ്, ദിഗ് വിജയ് സിംഗ് തുടങ്ങിയ പേരുകളാണ് ചര്‍ച്ചകളിലുള്ളത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനിടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയ രാജസ്ഥാനിലെ അശോക് ഗെലോട്ട്(Ashok Gehlot) പക്ഷം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ഹൈക്കമാന്‍റ് ആലോചിക്കുന്നു.
അതേസമയം അധ്യക്ഷ ചർച്ചകൾക്കായി എ കെ ആന്റണി(ak antony)യെ ദില്ലിയിലേക്ക് വിളിപ്പിച്ചു. അശോക് ഗെലോട്ടിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അംഗീകരിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ മാറ്റമില്ല. പകരം ഒരാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാന്‍റ്. മുഗുള്‍ വാനസിക്, മല്ലികാര്‍ജ്ജുണ ഖാര്‍ഗെ, കമല്‍നാഥ്, ദിഗ് വിജയ് സിംഗ് എന്നീ പേരുകളാണ് പരിഗണനയില്‍.
മത്സരത്തിന് ഇല്ല എന്നാണ് ഇതില്‍ കമല്‍നാഥ് സോണിയാഗാന്ധിയെ അറിയിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാവ് എന്ന നിലയില്‍ മല്ലികാര്‍ജ്ജുണ ഖാര്‍ഗെയെ പരിഗണിക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുന്നു. ഇനി നാല് ദിവസം കൂടിയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കാനായി സമയം അവശേഷിക്കുന്നത്.
രാജസ്ഥാന്‍റെ കാര്യത്തില്‍ കര്‍ശന നടപടി വേണം എന്നതാണ് നിരീക്ഷകരായി പോയ മല്ലികാര്‍ജ്ജുണ ഖാര്‍ഗെയുടെയും അജയ് മാക്കന്‍റെയും ആവശ്യം. രാജസ്ഥാന്‍ വിഷയത്തില്‍ രേഖാമൂലമുള്ള റിപ്പോര്‍ട്ട് നിരീക്ഷക സമിതി സോണിയാഗാന്ധിക്ക് നല്‍കും. സമാന്തര നിയമസഭാ കക്ഷി യോഗം വിളിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. മത്സരിക്കാനായി പത്രിക നല്‍കുമെന്ന നിലപാടില്‍ തന്നെയാണ് ശശി തരൂര്‍. നാളയോ, മറ്റന്നാളോ തരൂര്‍ പത്രിക നല്‍കിയേക്കും. അതേസമയം കോൺഗ്രസിൽ പ്രതിസന്ധി അതി രൂക്ഷമായതോടെ അധ്യക്ഷ ചർച്ചകൾക്കായി എ കെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ദില്ലിയിൽ എത്തുന്ന ആന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here