ഒമാനിൽ നിന്ന് അബുദാബിയിലേക്ക് റെയിൽപാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.
ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുൽറഹ്മാൻ സാലിം അൽ ഹാത്മിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. അതിവേഗ റെയിൽപാത പൂർത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയിൽ 47 മിനിറ്റിൽ യാത്ര ചെയ്യാനാകും.
ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനിന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഉണ്ടാകും. മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത.
ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയാകും റെയിൽവേ ശൃംഖലയുടെ നടത്തിപ്പും പ്രവർത്തനവും നിയന്ത്രിക്കുക.
യുഎഇ റെയിൽവേ ശൃംഖലയെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രദേശിക തലങ്ങളിൽ വ്യാപാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒമാനും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതൽ ശക്തമാകുന്നതിന് കരാർ വഴിയൊരുക്കുമെന്ന് ഷാദി മാലക് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here