PFI സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ എൻഐഎ ചോദ്യം ചെയ്തേക്കും. ഇന്നലെ അബ്ദുൾ സത്താറിനെ കസ്റ്റഡിയിലെടുത്തിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് സംസ്‌ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുൽ സത്താറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനുശേഷം എൻ.ഐ.എയ്‌ക്കു കൈമാറി. അക്രമസാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തെ പോപ്പുലർ ഫ്രണ്ട് ശക്‌തികേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. മറ്റ് രാഷ്‌ട്രീയകക്ഷികളുടെ ഓഫീസുകളിലും കനത്തസുരക്ഷ ഏർപ്പെടുത്തി.
കരുനാഗപ്പള്ളി പുതിയകാവിലുള്ള കാരുണ്യ സെന്ററിൽ നിന്നാണ് അബ്‌ദുൽ സത്താറിനെ എ.സി.പി: വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആഹ്വാനം ചെയ്‌തത് അബ്‌ദുൽ സത്താറായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ദേശവ്യാപകമായി നടന്ന എൻ.ഐ.എ-ഇ.ഡി. റെയ്‌ഡിൽ അബ്‌ദുൽ സത്താറിന്റെ വീട്ടിലും കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലും പരിശോധന നടന്നിരുന്നു. അന്ന് ജില്ലയ്‌ക്കു പുറത്തായിരുന്ന സത്താർ കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളെ കണ്ടതിനു പിന്നാലെയാണു പോലീസെത്തി കസ്‌റ്റഡിയിലെടുത്തത്.
തുടർന്ന്, കൊല്ലം പോലീസ് ക്ലബ്ബിലെത്തിച്ച് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യംചെയ്‌തു. പിന്നീട് കൊച്ചിയിൽനിന്നെത്തിയ എൻ.ഐ.എ. സംഘം ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here