ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ‘ഇയൻ’ ചുഴലിക്കാറ്റ്. ‘ഇയൻ’ ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേർക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസർവീസുകൾ റദ്ദാക്കി. റ്റാംപ മേഖലയിലുൾപ്പെടെ ആളുകളെ ഒഴിപ്പിച്ചു. കാറ്റുവേഗത്തിൽ അതിശക്തമായ നാലാം വിഭാഗത്തിലാണ് ‘ഇയനെ’ വർഗീകരിച്ചിരിക്കുന്നത്. ക്യൂബയിൽ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്.
കടല്‍ത്തീരത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും റോഡുകള്‍ വെള്ളത്തിനടിയിലാകുകയും വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോകുകയും ചെയ്തു.
കനത്ത മഴയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന 20 തോളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. ബോട്ട് മുങ്ങി 20 കുടിയേറ്റക്കാരെ കാണാതായതായും ഫ്‌ളോറിഡയിലെ കീസ് ദ്വീപുകളില്‍ നാല് ക്യൂബക്കാര്‍ നീന്തിക്കയറിയെന്നും മൂന്ന് പേരെ തീരസംരക്ഷണ സേന കടലില്‍നിന്ന് രക്ഷപ്പെടുത്തിയതായും യുഎസ് ബോര്‍ഡര്‍ പട്രോള്‍ അറിയിച്ചു.
യുഎസില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ ഏകദേശം 240 കിലോമീറ്റര്‍ വേഗത്തിലാണ് ഇയാന്‍ വീശുന്നതെന്ന് യു.എസ്. നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു.
ചുഴലിക്കാറ്റില്‍ മാധ്യമപ്രവര്ത്തകന് നിലതെറ്റി വീഴുന്നതിന്റേയും റോഡിലൂടെ സ്രാവുകള്‍ നീന്തുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ചുഴലിക്കാറ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ റിപ്പോര്‍ട്ടര്‍ നിലതെറ്റി വീഴുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here