Pinarayi Vijayan: തെരുവുനായ വിഷയത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം: കളക്ടര്‍മാരോട് മുഖ്യമന്ത്രി

തെരുവുനായ വിഷയത്തില്‍(Stray dog) ഭാഗമാകാന്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. ചിലയിടങ്ങളില്‍ വിഷയത്തില്‍ ഇടപെടാന്‍ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കളക്ടര്‍മാര്‍ ഉപയോഗപ്പെടുത്തണം, മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും ദ്വിദിന വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കളക്ടര്‍ പദവി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കരിയറിലെ ചെറിയ കാലയളവ് മാത്രമാണ്. എന്നാല്‍ ആ പദവി കരിയറില്‍ ഉടനീളം ഓര്‍ക്കാന്‍ അനുയോജ്യമായ കാലമാണ്. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുക വഴി ആ കാലം അവിസ്മരണീയമാക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തീരുമാനിച്ച ഓരോ കാര്യവും കൃത്യമായി നടപ്പാകുന്നുവെന്ന് കളക്ടര്‍മാര്‍ ഉറപ്പാക്കണം. ഇത് വളരെ പ്രധാനമാണ്. ചെറിയ കാര്യം മുതല്‍ അതീവ ഗൗരവമേറിയ കാര്യങ്ങള്‍ വരെ ജില്ലാ കളക്ടര്‍മാര്‍ കൈകാര്യം ചെയ്യേണ്ടതായി വരും. പ്രഗല്‍ഭരായ പഴയ കളക്ടര്‍മാരെ ജനം ഇന്നും ഓര്‍ക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

37 പ്രധാന അജണ്ടകളും 27 അജണ്ടാകുറിപ്പുകളുമടങ്ങുന്ന വിഷയങ്ങള്‍ രണ്ടു ദിവസത്തെ യോഗം ചര്‍ച്ച ചെയ്തു. പ്രധാന അജണ്ടകളിന്‍മേല്‍ വകുപ്പ് മന്ത്രിമാര്‍ ഇടപെട്ട് സംസാരിക്കുകയും കളക്ടര്‍മാരും വകുപ്പ് മേധാവികളും മറുപടി പറയുകയും ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ചര്‍ച്ച നയിച്ചു. സമാപന ദിവസം മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, പി. രാജീവ്, എ.കെ ശശീന്ദ്രന്‍, എം.ബി രാജേഷ്, വീണ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here