
ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ. പുലർച്ചെ തുടങ്ങിയ പ്രത്യേക പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിരത്നത്തിന്റെ ഗംഭീരമേക്കിങും എ.ആർ. റഹ്മാന്റെ സംഗീതവും അഭിനേതാക്കളുടെ പകർന്നാട്ടവും ചിത്രത്തെ ഇതിഹാസതുല്യമാക്കിയെന്നാണ് വിലയിരുത്തൽ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തമിഴകത്തെ ബ്രഹ്‍മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ സ്‍ക്രീനിലെത്തിയിരിക്കുന്നത്. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.
‘ബാഹുബലി’യുമായിട്ടൊന്നും ‘പൊന്നിയിൻ സെൽവനെ’ താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ ആർ റഹ്‍മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുവെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാർത്തിയുടെ കഥാപാത്രം മികച്ച എന്റർടെയ്‍നറാണ്. ജയം രവി മാസ്‍മരിക പ്രകടനവുമായി നിറഞ്ഞുനിൽക്കുന്നുവെന്ന് ഒരു വിഭാഗം എഴുതിയിരിക്കുമ്പോൾ ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്‍ടപ്പെട്ടത് എന്ന് മറ്റൊരു കൂട്ടർ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്.
തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രവി വർമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here