കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി ദിഗ്‌വിജയ് സിങ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് ദിഗ്‌വിജയ് സിങ്. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ഇതോടെ മത്സരം ശശി തരൂരും ദിഗ്‌വിജയ് സിങും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടോയെന്ന് താന്‍ കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗേയോട് ചോദിച്ചുവെന്നും എന്നാല്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടിയെന്നും ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. ‘സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ചിന്തിക്കാനാകില്ലെന്നും ഞാന്‍ പറഞ്ഞു. അദ്ധ്യക്ഷ പദവിയിലേക്ക് ഞാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണ്’, ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്. താന്‍ എന്നും കോണ്‍ഗ്രസിനോട് വിശ്വസ്തത പുലര്‍ത്തുമെന്നും, ആദിവാസികളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും, വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷമായിരുന്നു തരൂര്‍ പത്രിക നല്‍കാനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here