കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെ-തരൂര്‍ പോരാട്ടം. സമവായ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വിമത സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ പത്രിക നല്‍കി. ജി 23 ലെ ഏതാണ്ട് എല്ലാ നേതാക്കളും ഖാര്‍ഗെയെ പിന്തുണച്ചു. വ്യത്യസ്ഥ കാഴ്ചപ്പാടിലൂടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ശശി തരൂര്‍ പറഞ്ഞു. പത്രിക നല്‍കിയവരെ അനുകൂലിച്ചും എതിര്‍ത്തും എ.ഐ.സി.സി ആസ്ഥാനത്ത് നാടകീയ കാഴ്ചകളായിരുന്നു.
ഉച്ചക്ക് പന്ത്രണ്ടര മണിയോടെ പത്രിക നല്‍കാന്‍ ആദ്യം എത്തിയത് ശശി തരുരായിരുന്നു. ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ, കോണ്‍ഗ്രസ് പതാക കെട്ടിയ വാഹനത്തില്‍ എത്തിയ തരൂര്‍ വരാണാധികാരി മധുസൂദന്‍ മിസ്ത്രിക്ക് പത്രിക കൈമാറി. സാധാരണ പ്രവര്‍ത്തകരുടെ കൂട്ടമായിരുന്നു തരൂരിന് ചുറ്റും. ഒരു മണിയോടെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി മല്ലികാര്‍ജ്ജുണ ഖാര്‍ഗെ എത്തി. പിണക്കങ്ങള്‍ മറന്ന് ജി 23 നേതാക്കളും ഖാര്‍ഗേക്കൊപ്പം വന്നു. ജി 23 ഭാഗമായി നിന്ന പ്രധാന നേതാക്കളെല്ലാം മല്ലികാരജ്ജുന ഖാര്‍ഗെ നല്‍കിയ മൂന്ന് സെറ്റ് പത്രികകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പിന്നീട് അവരുടെ അകമ്പടിയോടെ തന്നെ മാധ്യമങ്ങളെയും കണ്ടു.
പ്രകടന പത്രിക പുറത്തിറക്കി വ്യത്യസ്ഥ കാഴ്ചപ്പാടിലൂടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പത്രിക നല്‍കിയ ശേഷം ശശി തരൂര്‍ പ്രതികരിച്ചു. സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടും എന്നതടക്കമുള്ള നിരവധി വാഗ്ദാനങ്ങളാണ് തരൂരിന്റെ പ്രകടന പത്രികയിലുള്ളത്
പത്രിക സമര്‍പ്പണങ്ങള്‍ക്കിടിടെ വലിയ ബഹളമായിരുന്നു എ.ഐ.സി.സി ആസ്ഥാനത്ത്. ശശി തരൂര്‍ പത്രിക നല്‍കാനെത്തിയപ്പോള്‍ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ കയ്യാങ്കളിവരെ ഉണ്ടായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എത്തിയപ്പോള്‍ സച്ചിന്‍ പൈലറ്റിന് വേണ്ടി മുദ്രാവാക്യം. അശോക് ഗെലോട്ട് മത്സരംഗത്ത് നിന്ന് പുറത്തായതോടെ ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്നതില്‍ ആശയകുഴപ്പം തുടരുകയായിരുന്നു. മല്ലികാര്‍ജ്ജുണ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തില്‍ മത്സരരംഗത്തുനിന്ന് ദിഗ് വിജയ് സിംഗ് പിന്മാറി. ദളിത് സമുദായത്തില്‍ നിന്നുള്ള നേതാവ് എന്നതും കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യവും പരിഗണിച്ചാണ് ഖാര്‍ഗെയെ സമവായ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കാന്റ് തീരുനാനിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here