Kodiyeri Balakrishnan: എല്ലാവരെയും സന്തോഷിപ്പിക്കാൻ മുന്നിൽനിന്ന നേതാവ്; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

എല്ലാ മതങ്ങൾക്കുമിടയിൽ പരസ്പരസ്നേഹം ഉണ്ടാക്കുന്നതിലും കേരളത്തിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും കോടിയേരി ബാലകൃഷ്ണൻ(Kodiyeri Balakrishnan) വഹിച്ച പങ്ക് വളരെ വലുതാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയ്യെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്നും അബൂബക്കർ മുസ്‌ലിയാർ കുറിച്ചു.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ കുറിപ്പ്

രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയ്യെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു ബഹുമാനപെട്ട കോടിയേരി ബാലകൃഷ്ണൻ. എല്ലാ മതങ്ങൾക്കുമിടയിൽ പരസ്പരസ്നേഹം ഉണ്ടാക്കുന്നതിലും കേരളത്തിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

ഏറെ കാലമായി അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. സുന്നി സംഘടനകളുടെ വേദികളിലും മർകസ് സമ്മേളന സദസ്സുകളിലും ക്ഷണിക്കുമ്പോഴെല്ലാം അദ്ദേഹം പങ്കെടുക്കാറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്കും സുന്നി പ്രസ്ഥാനത്തിനുമിടയിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും നിലനിൽക്കുമ്പോഴും ആരോഗ്യപരമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. മർകസടക്കമുള്ള സുന്നി സ്ഥാപനങ്ങൾക്ക് തന്റെ ഇടപെടലുകൾ കൊണ്ട് ന്യായമായ ഒട്ടനവധി സഹായങ്ങൾ അദ്ദേഹം ചെയ്തുതന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങളെയും സഹായങ്ങളെയും ഈ അവസരത്തിൽ ഏറെ മൂല്യതയോടെ സ്മരിക്കുന്നു.

രോഗം മൂലം ചികിത്സയിലും വിശ്രമത്തിലുമായി അൽപകാലമായി പൊതുരംഗത്ത് സജീവമല്ലാത്ത അദ്ദേഹത്തിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും സൗഖ്യം പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. മതേതര കേരളത്തിന് അദ്ദേഹത്തിന്റെ വേർപ്പാട് നൽകുന്ന നഷ്ടം ഏറെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ എന്റെ അനുശോചനം അറിയിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here