സംഘടനാ വിഷയങ്ങളില്‍ പരിഹാരം കാണുന്നതില്‍ കോടിയേരിയുടെ ഇടപെടലുകള്‍ മാതൃകാപരം: എസ് രാമചന്ദ്രന്‍ പിള്ള|S. Ramachandran Pillai

(Kodiyeri Balakrishnan)കോടിയേരി ബാലകൃഷ്ണനുമായി 52 വര്‍ഷത്തെ പരിചയമുണ്ട്, ആദ്യം കാണുന്നത് 1970-ലാണ്. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ ഒരു വാഹനജാഥയ്ക്ക് തലശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ബാലകൃഷ്ണനായിരുന്നു അധ്യക്ഷന്‍. അന്ന് അദ്ദേഹം എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. 1973ല്‍ കോടിയേരി എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു. 1980 മുതല്‍ 82 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി. 1970 മുതല്‍ സിപിഐ എം അംഗം. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അതിസമര്‍ഥനായ പ്രക്ഷോഭകനും പ്രചാരകനും സംഘാടകനും ഭരണകര്‍ത്താവുമായിരുന്നു കോടിയേരി.

ജനാധിപത്യ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചര്‍ച്ചകളില്‍ തന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചവരോട് ഒരിക്കലും കോടിയേരി അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല. അങ്ങേയറ്റം സമചിത്തതയോടെയാണ് അവയെ സമീപിച്ചിരുന്നത്. സ്വീകരിക്കേണ്ടതിനെ സ്വീകരിച്ചും എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും അഭിപ്രായങ്ങളെ യുക്തിപൂര്‍വം നേരിടാന്‍ അസാമാന്യമായ വൈദഗ്ധ്യം പ്രകടിപ്പിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ചവരുടെയടക്കം അംഗീകാരം നേടി.

സംഘടനാ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിലും കോടിയേരിയുടെ ഇടപെടലുകള്‍ മാതൃകാപരമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ യോജിപ്പ് വളര്‍ത്തുകയെന്ന ലക്ഷ്യം എപ്പോഴും മുറുകെപ്പിടിച്ചു. ആരെയും വിരോധികളാക്കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന അതിസമര്‍ഥമായ സംഘടനാ സമീപനം എന്നും സ്വീകരിച്ചു. പൊതുജീവിതത്തില്‍ രാഷ്ട്രീയമായി കടുത്ത എതിര്‍പ്പുള്ളവരോടടക്കം കോടിയേരി ഒരിക്കലും വ്യക്തിപരമായ വിരോധം കാട്ടിയിരുന്നില്ല. എല്ലാവരോടും സൗഹൃദം പുലര്‍ത്തി. കടുത്ത എതിരാളികളുടേതടക്കം സ്നേഹവും പരിഗണനയും നേടുന്നതായിരുന്നു കോടിയേരിയുടെ സമീപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here