കോടിയേരി ബാലകൃഷ്ണൻ്റെ(Kodiyeri Balakrishnan) വിയോഗത്തിൽ അനുശോചിച്ച് സിപിഐ(cpi) സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. കോടിയേരിയുടെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഒരു പാർട്ടി ഒരു സഖാവിന്റെ വിയോഗത്തിൽ നൽകാവുന്ന ഏറ്റവും വലിയ ആദരവാണ്, ആ പാർട്ടിയുടെ സംസ്ഥാന സമ്മേളന ചടങ്ങുകൾ മാറ്റിവച്ച് കോടിയേരി ബാലകൃഷ്ണന് സിപിഐ നൽകുന്നത്.
സമ്മേളനത്തോട് അനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. പ്രതിനിധി സമ്മേളനം മാത്രം നടത്താനാണ് തീരുമാനം. ഒപ്പം സമ്മേളന നഗരിയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കോടിയേരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമല്ല, വ്യക്തിപരമായും തീരാനഷ്ടമെന്ന് കാനം രാജേന്ദ്രൻ.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എകെജി സെന്ററിൽ എത്തി കോടിയേരിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഘടകകക്ഷി എന്നതിനപ്പുറം സിപിഐ- സിപിഐഎം ആത്മബന്ധം എന്നും ഊട്ടിയുറപ്പിച്ച നേതാവായിരുന്നു കോടിയേരി. അക്കാര്യം തന്നെയാണ് ഇത്തരത്തിലൊരു അന്ത്യാഞ്‌ജലി കോടിയേരിക്ക് നൽകാൻ സിപിഐയെ പ്രേരിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here