‘കോടിയേരി എന്നും ജനങ്ങൾക്കിടയിൽ ജീവിക്കണം എന്നാഗ്രഹിച്ചയാൾ’; നിറകണ്ണുമായി ഗണ്‍മാന്‍ കെ എം ശശീന്ദ്രന്‍

വിപ്ലവങ്ങളാൽ ചുവന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖം, അതായിരുന്നു കോടിയേരിക്കാരൻ ബാലകൃഷ്‌ണൻ. കമ്മ്യൂണിസ്റ്റ് താൽപര്യമില്ലാത്ത, കോൺഗ്രസ് അനുഭാവി കുടുംബത്തിൽ നിന്നെത്തിയ അവിചാരിത കമ്മ്യൂണിസ്റ്റുകാരൻ. ആരെയും പിണക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന, സൗമ്യനായ, അതേസമയം നിലപാടുകളിൽ കാർക്കശ്യമുള്ള വ്യക്തിത്വത്തിനുടമ.

കോടിയേരിയുടെ വിയോഗത്തില്‍ ഏറെ വേദനയിലാണ് 24 വര്‍ഷമായി കോടിയേരിക്കൊപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ കെ എം ശശീന്ദ്രന്‍.സുരക്ഷാ ഉദ്യോഗസ്ഥൻ എന്നതിനപ്പുറം സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും ജനങ്ങൾക്കിടയിൽ സുരക്ഷ നിയന്ത്രണമേർപ്പെടുത്തുന്നത് കോടിയേരിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ശശീന്ദ്രന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ശശീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:

താൻ 24 വര്ഷം മുൻപ് ഡ്യൂട്ടിയിൽ ചേരുന്ന സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞത് ഒറ്റകാര്യം മാത്രമായിരുന്നു വരുന്ന ആളുകളോട് മാന്യമായി പെരുമാറണം … നല്ല നിലയിൽ അവരുമായി ഇടപഴകണം ഈ വാക്കുകൾ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തോടൊപ്പമുള്ള സമയത്ത് പാലിച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ട് മാത്രമേ അദ്ദേഹം ഇപ്പോഴും സംസാരിച്ചിട്ടുള്ളൂ..സുരക്ഷയുടെ ഭാഗമായി ആൾക്കൂട്ടത്തിനിടയിൽ അദ്ദേഹം പോകുമ്പോൾ ആ ജനസഞ്ചയത്തെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല… പലപ്പോഴും അത്തരത്തിലുള്ള സാഹചര്യങ്ങൾ സുരക്ഷയുടെ ഭാഗമായി നടത്തേണ്ടി വരുമ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ ഞങ്ങളെ മാറ്റി നിർത്തി ശാസിക്കുമായിരുന്നു… ജനങ്ങളുടെ അടുത്ത നിന്നും ഞങ്ങളെ മാറ്റരുത്.. കാരണം ആ ജനങ്ങളാണ് ഞങ്ങളെ ഉണ്ടാക്കിയത്… ജനങ്ങളുടെ ഇടയിലാണ് ഞങ്ങൾ എന്ന് കോടിയേരി പറയുമായിരുന്നു… ശശീന്ദ്രൻ ഓർത്തു.

ഓരോ ജില്ലയിൽ പോകുമ്പോഴും പരിഹരിക്കേണ്ടതായ ഒരു കെട്ട് നിവേദനങ്ങൾ ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്…ഇതെല്ലാം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി വരുമ്പോൾ ഈ ഓരോ നിവേദനത്തെ കുറിച്ചും അദ്ദേഹം ഓർക്കുമായിരുന്നു അത്ര ശ്രദ്ധയായിരുന്നു അദ്ദേഹത്തിന്.

കോടിയേരി സഖാവ് ആഭ്യന്തര മന്ത്രിയായിരിക്കെ റോഡ് വഴി യാത്രചെയ്യുന്ന സമയത്ത് നിരവധി അപകടങ്ങൾ കാണാറുണ്ട്… ആ സമയത്ത് വണ്ടി അവിടെ നിർത്താൻ ആവശ്യപ്പെടുകയും അവിടെ ഇറങ്ങി അതെ വണ്ടിയിൽ തന്നെ അവരെ ആശുപത്രിയിൽ എത്തിക്കുകയും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം എന്നും ഞങ്ങൾക്ക് തന്നിട്ടുള്ളത് നല്ലൊരു ആത്മവിശ്വാസമായിരുന്നു.ഈ വിയോഗം ഒരിക്കലും പൊരുത്തപ്പെടാനോ താങ്ങാനോ കഴിയാത്തതാണെന്ന് നിറകണ്ണുകളുമായി ശശീന്ദ്രൻ പറഞ്ഞവസാനിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here