ആരായിരുന്നു കോടിയേരിയിലെ ബാലകൃഷ്ണൻ. പാർട്ടിക്ക്,സഖാക്കൾക്ക്,സുഹൃത്തുക്കൾക്ക്,മാധ്യമപ്രവർത്തകർക്ക്,നാട്ടുകാർക്ക്, കുടുംബക്കാർക്ക്, പൊതുജനങ്ങൾക്ക് എല്ലാവർക്കും ആരെയാണ് ഇന്നലെ നഷ്ടപ്പെട്ടത്.
പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ അസാധാരണ സ്വീകാര്യതയുള്ള നേതാവ്. ആരെയും പിണക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന, സൗമ്യനായ, അതേസമയം നിലപാടുകളിൽ കാർക്കശ്യമുള്ള വ്യക്തിത്വത്തിനുടമ, അതാണ് കോടിയേരി ബാലകൃഷ്‌ണന്‍.
വിപ്ലവങ്ങളാൽ ചുവന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖം, അതായിരുന്നു കോടിയേരിക്കാരൻ ബാലകൃഷ്‌ണൻ. കമ്മ്യൂണിസ്റ്റ് താൽപര്യമില്ലാത്ത, കോൺഗ്രസ് അനുഭാവി കുടുംബത്തിൽ നിന്നെത്തിയ അവിചാരിത കമ്മ്യൂണിസ്റ്റുകാരൻ. ആരെയും പിണക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന, സൗമ്യനായ, അതേസമയം നിലപാടുകളിൽ കാർക്കശ്യമുള്ള വ്യക്തിത്വത്തിനുടമ.
കോടിയേരി ബാലകൃഷ്ണൻ ഒരു തണലും ആശ്രയവുമായിരുന്നു എല്ലാവർക്കും.
”യാത്രക്കിടയിൽ ഒരുപാട് ആളുകളെ കാണും. അവരെയൊക്കെ ശ്രദ്ധിക്കണം, അവർ നമ്മളെയും ശ്രദ്ധിക്കുന്നുണ്ടാകും.അവർ നമ്മുടെ ശ്രദ്ധയെ ആഗ്രഹിക്കുന്നുണ്ടാകും, അവരോട് ചിരിക്കണം, പറ്റുന്ന സന്ദർഭമാണെങ്കിൽ അവരോട് സംസാരിക്കണം, അവർ പറയുന്നത് കേൾക്കണം.”
ഇതായിരുന്നു വഴിയാത്രക്കാർക്ക് കോടിയേരി, എപ്പോഴും എന്തും എവിടെ വെച്ചും സംസാരിക്കാവുന്ന ഒരാൾ.
പതിനേഴാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം, പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. 1970ലാണ് ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി തെരഞ്ഞെടുക്കപ്പെടുന്നത്.
അതേ വർഷം തന്നെ സിപിഎമ്മിന്‍റെ രൂപീകരണത്തിന് പിന്നാലെ, 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായും തുടർന്ന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും ചുമതലയേറ്റു. 1973 മുതല്‍ 1979 വരെ എസ്എഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2011 മുതൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി, 2008 ഏപ്രിൽ മൂന്നിന് കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകൾ വഹിച്ചു.
എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു കോടിയേരി. എസ്എഫ്ഐയുടെ തന്നെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അന്ന് പതിനാറ് മാസത്തോളം പിണറായി വിജയനും എം.പി വീരേന്ദ്ര കുമാറുമുൾപ്പെടെയുള്ള നേതാക്കളോടൊപ്പം മിസ (MISA) തടവുകാരനായി ജയിൽശിക്ഷ അനുഭവിച്ചു.
അങ്ങനെ ബ്രാഞ്ച് സെക്രട്ടറിയിൽ തുടങ്ങി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം. പടിപടിയായി ഉയർന്ന സ്ഥാനമാറ്റങ്ങളിൽ പഠിച്ചും പരിചയിച്ചും പരുവപ്പെടുത്തിയ രാഷ്‌ട്രീയം പിന്നീടങ്ങോട്ടും അദ്ദേഹം കൈമുതലാക്കി.
വിഭാഗീയതയുടെ ചുഴിയിൽപ്പെട്ട് സിപിഐഎം ഉലയുന്ന കാലത്ത് ഇടനിലക്കാരനായി നിന്നു കോടിയേരി. വിഎസ്-പിണറായി പോരിൽ പിണറായിക്കൊപ്പമായിരുന്നെങ്കിലും ഇടഞ്ഞുനിന്ന വിഎസിനെ പിണക്കി വിരുദ്ധ ചേരിയിൽ ചാമ്പ്യനാകാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. 2015ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി അമരത്തെത്തുമ്പോൾ, 16 വർഷം പിണറായി വിജയൻ വഹിച്ചിരുന്ന സ്ഥാനം പിന്നീടങ്ങോട്ട് കോടിയേരിയുടെ കൈകളിൽ ഭദ്രമായിരുന്നു.
മദ്രാസിലെ ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുത്തുകാരനായി ആദ്യ ജോലി ചെയ്‌തിരുന്ന അദ്ദേഹത്തിന്, വർഷങ്ങൾക്കിപ്പുറം പാർട്ടിയുടെ ‘കണക്കെഴുത്തും’ വളരെ ഉത്തരവാദിത്വത്തോടെ നിർവഹിക്കാനായി. 2015ലെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം 2018ൽ കണ്ണൂരിലെ സമ്മേളനത്തിലും 2022ൽ എറണാകുളത്തെ സമ്മേളനത്തിലും സ്ഥാനത്തുടർച്ച നേടാനായത് കോടിയേരി എന്ന നേതാവിലെ ജനസ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.
പാർട്ടി നേതൃസ്ഥാനങ്ങൾ കണ്ണൂരിൽ ചുരുങ്ങുന്നുവെന്ന വിമർശനങ്ങൾ നേരിട്ട കാലത്തും പിന്നീടങ്ങോട്ട് മകൻ ബിനീഷ് കോടിയേരി വിവാദം കത്തിനിന്ന കാലത്തും കോടിയേരിയല്ലാതെ മറ്റൊരു സമ്മതനായ നേതാവ് പാർട്ടി അമരക്കാരനായി വരുന്നതിനോട് സിപിഎമ്മിന് താൽപര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കൂടി പിടിമുറുക്കിയതോടെ സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധത്തിന് മുന്നിൽ പാർട്ടി നേതൃത്വം വഴങ്ങുകയായിരുന്നു.
സിപിഐഎമ്മിന് എന്തായിരുന്നു കോടിയേരി എന്നതിനും സമാനമായ ഉത്തരമുണ്ട്.വിഭാഗീയതയുടെ കാലത്ത് പാർട്ടിക്ക് ആശ്രയിക്കാനാകുന്ന ഏറ്റവും കനവും കരുത്തുമുള്ള മരമായിരുന്നു അദ്ദേഹം.പാർട്ടിക്ക് ചാരി നിൽക്കാൻ കഴിയുന്ന വലുപ്പം അതിനുണ്ടായിരുന്നു. പിണറായിക്കും വിഎസിനും സമാനമായ വികാരം നൽകി മരിച്ച് പോകാനുള്ള ഉൾക്കാഴ്ചയും രാഷ്ട്രീയവും സ്നേഹവും ബന്ധവുമുണ്ട് കോടിയേരിക്ക്.
വലിയ ആഴങ്ങളിലേക്ക് നടന്ന വഴികളിലൊക്കെ വേരാഴ്ത്തിയാണ് കോടിയേരി ജീവിച്ചത്.ഹൃദയം കൊണ്ട് പലതും ചെയ്ത് തീർത്തൊരാൾ. നിങ്ങളുടെ ഓർമ്മകൾ അത്ര ചെറിയ കാലം കൊണ്ടൊന്നും മായില്ല, മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ തലമുറകൾ കഴിഞ്ഞാലും അണയാതെ നിൽക്കും കോടിയേരി എന്ന കൊച്ചു ഗ്രാമത്തെ പേരിനൊപ്പം കൂട്ടി വലിയ വലുപ്പങ്ങളിലെത്തിച്ച വലിയ നേതാവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here