ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ….നെഞ്ചുപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് ജനസഞ്ചയം

ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ…….. നെഞ്ചുപൊട്ടുമാറുച്ചത്തില്‍ ജനസാഗരം മുദ്രാവാക്യം വിളിച്ചതിന് നടുവിലൂടെ കോടിയേരി അവസാനമായി സ്വന്തം വീട്ടില്‍ നിന്നും എന്നന്നേക്കുമായി വിടപറഞ്ഞ് അഴീക്കോടന്‍ മന്ദിരത്തിലെത്തി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ദൌതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു.

എല്ലാ വഴികളും ടൗൺഹാളിൽ അവസാനിക്കുമ്പോഴും വേർപാടിന്റെ വേദന മറികടക്കാൻ വഴിയറിയാതെ വിതുമ്പുകയായിരുന്നു തലശേരി. ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ശ്വാസ നിശ്വാസങ്ങളിൽ, അവരുടെ നെടുവീർപ്പുകളിൽ സമയസൂചികൾ ഒരു നിമിഷം നിശ്‌ചലമായി. തലശേരിയുടെ പ്രിയപുത്രന്‌, കേരളത്തിന്റെ ജനനായകന്‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ രാഷ്ട്രീയ കേരളമാകെ ഒഴുകിയെത്തി. കോടിയേരി പേരെടുത്തു വിളിച്ചവർ, കൂട്ടുകാരനോടെന്നപോലെ, സഹോദരനോടെന്നപോലെ ചേർന്നുനിന്നവർ… അവരുടെ കണ്ണീരും വിതുമ്പലും ടൗൺഹാളിൽ പടർന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല എന്നിവര്‍ രാവിലെ തന്നെ ‘കോടിയേരി’വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അല്‍പ്പസമയം അവര്‍ക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മടങ്ങിയത്. ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൌണ്‍ ഹാളില്‍ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒഴുക്ക്‌ തുടരുകയാണ്‌. തിങ്കളാഴ്‌ച ജനലക്ഷങ്ങളെ സാക്ഷിനിർത്തി പയ്യാമ്പലത്തെ മണൽത്തരികൾ ആ പോർവീര്യം ഏറ്റുവാങ്ങും. പോരാളികളുടെ കനലേടുകളിൽ പേരുകുറിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ എരിഞ്ഞടങ്ങുമ്പോൾ കാലം ഹൃദയാഭിവാദ്യമേകും.

കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടില്‍നിന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയില്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. മീത്തലെ പീടിക,മുഴപ്പിലങ്ങാട്,എടക്കാട്,ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൌകര്യമൊരുക്കുന്നത്. സ്പീക്കര്‍ ഷംസീര്‍, എംഎം മണി എംഎല്‍എ, മുകേഷ് എംഎല്‍എ, സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീട്ടിലേക്ക് എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. ഈങ്ങയില്‍പീടികയിലെ ‘കോടിയേരി’ കുടുംബ വീട്ടിലെ പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണെത്തിയത്. പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കണ്ട് കണ്ണീരണിഞ്ഞാണ് പലരും മടങ്ങിയത്.

അഞ്ചരപ്പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിൽ കോടിയേരി ജനക്കൂട്ടത്തിൽനിന്ന്‌ വിട്ടുനിന്നത്‌ ചെറിയൊരു കാലയളവുമാത്രം.രോഗപീഡകൾ കാരണം ആശുപത്രിയിലായിരിക്കുമ്പോഴല്ലാതെ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിന്നിട്ടില്ല.

അർബുദരോഗ ചികിത്സയ്‌ക്കായി ഒരു വർഷം സെക്രട്ടറിസ്ഥാനത്തുനിന്ന്‌ അവധിയെടുത്തപ്പോഴും അതിന്‌ മാറ്റമുണ്ടായില്ല. എൽഡിഎഫ്‌ തുടർഭരണം നേടിയ ചരിത്രപോരാട്ടത്തിൽ പാർട്ടിയെയും മുന്നണിയെയും ഒറ്റച്ചരടിൽ കോർത്ത്‌ മുന്നോട്ട്‌ നയിച്ചത്‌ അസാമാന്യ സംഘടനാമികവിന്റെ തെളിവാണ്‌.

രോഗം മൂർച്ഛിച്ച ഘട്ടങ്ങളിലും അവശത മറന്ന്‌ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിൽ വിശദീകരിക്കുകയും ചെയ്‌ത കോടിയേരി ഏവരുടെയും മനം കവർന്നു. കമ്യൂണിസ്റ്റുകാരന്റെ ദൃഢനിശ്ചയവും നേതൃപാടവവും കണിശതയും കാത്തുസൂക്ഷിച്ചപ്പോഴും സൗമ്യമായ ഇടപെടലിലൂടെ ഏവർക്കും പ്രിയങ്കരനായി.

ചരിത്രം കുറിച്ച എൽഡിഎഫ്‌ തുടർഭരണത്തിനു പിന്നിൽ അദ്ദേഹത്തിന്റെ വിശ്രമരഹിതമായ പ്രയത്നമുണ്ടായിരുന്നു. സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിർത്തി ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ നേതൃത്വം നൽകി.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അവഗണിച്ച്‌ പാർട്ടി കാര്യങ്ങൾക്ക്‌ മുൻഗണന നൽകി. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്‌ എതിരാളികൾ വേട്ടയാടിയപ്പോഴെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ടു. മാധ്യമങ്ങളോട്‌ രാഷ്‌ട്രീയ വ്യക്തതയോടെ പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കുന്ന ചോദ്യങ്ങൾക്കും സംയമനത്തോടെ കുറിക്കുകൊള്ളുന്ന മറുപടി നൽകി.

സംഘടനാരംഗത്തും പാർലമെന്ററിരംഗത്തും ഒരുപോലെ ശോഭിച്ച അദ്ദേഹത്തിന്റെ ആഭിമുഖ്യം എന്നും ജനങ്ങളോടും പാർട്ടിയോടുമായിരുന്നു. ലളിതവും സരസവുമായ ഭാഷയിൽ സംസാരിച്ച അദ്ദേഹം ജനലക്ഷങ്ങളെ കൈയിലെടുത്തു.

ഉജ്വലമായ പ്രസംഗങ്ങളിലൂടെ നിയമസഭാ ചരിത്രത്തിലും സവിശേഷ ഇടംനേടി. എംഎൽഎയായപ്പോഴും മന്ത്രിയായപ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ മുൻഗണന നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News