പ്രിയ സഖാവിനെ കാണാന്‍ വിങ്ങുന്ന മനസുമായി കാരാട്ടും യെച്ചൂരിയുമെത്തി

ജനനായകന്‍ കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുകയാണ് മൃതദേഹം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമര്‍പ്പിച്ചു.

കോടിയേരി മൂളിയില്‍നടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിച്ചത്. വഴിനീളെ വന്‍ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തുനിന്നത്. വീട്ടിലേക്കും സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള ആളുകള്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ഏറെ കാലം തന്റെ പ്രവർത്തന തട്ടകമായ അഴിക്കോടൻ മന്ദിരത്തിലേക്ക് അന്ത്യയാത്രക്കായി കോടിയേരിയെത്തി. ആനേകായിരങ്ങൾ സാക്ഷിനിൽക്കേ വീട്ടുകാരും ബന്ധുക്കളും പ്രിയ കുടുംബനാഥന് കോടിയേരിയിലെ വീട്ടിൽനിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടിൽനിന്നും കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു. ചെറുപ്രായത്തിൽതന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പാർടിക്കും അണികൾക്കും പ്രചോദനമായ കോടിയേരിയെ ഒരു നോക്കുകാണാൻ അഴീക്കോടൻ മന്ദിരത്തിൽ കാത്തുനിന്നവർ മുദ്ര്യാവാക്യം വിളികളോടെ അദ്ദേഹത്തെ ഏറ്റുവാങ്ങി.

കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക്‌ തിങ്കളാഴ്ച കോടിയേരിയുടെ വീട്ടിലും തുടർന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം രാവിലെയാണ് അഴിക്കോടൻ മന്ദിരത്തിലേക്ക് കൊണ്ടുപോയത്. രാവിലെ 11 മുതൽ 2 വരെ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും.

മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ്. അതിരുകൾ മായ്‌ക്കുന്ന സ്‌നേഹ സൗഹൃദത്തിന്റെ പൂമരമായിരുന്ന കോടിയേരി ഒരു നോക്കുകാണാൻ എത്തിയവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുണ്ട്‌.

പകൽ 3ന്‌ മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവ് എരിഞ്ഞടങ്ങും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിക്ക്‌ ചിതയൊരുക്കുക. ഇരുവരും പാർടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്‌മൃതിമണ്ഡപവും പണിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here