
പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണൻറെ ഭൗതികദേഹവുമായി വിലാപയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു. സഖാവിന് എന്നും പ്രിയപ്പെട്ട ഇടമായ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിലെ പൊതുദർശനം കഴിഞ്ഞു.
കണ്ണീരണിഞ്ഞാണ് കണ്ണൂർ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നത്.പ്രിയസഖാവിന് രാഷ്ട്രീയ കേരളം അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ് .കണ്ണൂരിൻറെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയിൽ നിന്ന് കേരളത്തിൻറെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ഇപ്പോഴും ഒഴുകിയെത്തുന്നത്.
മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങൾക്ക് നടുവിൽ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ് . ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിൻറെ മണ്ണിൽ അസ്തമയ സൂര്യനെ സാക്ഷിയാക്കി മൂന്ന് മണിക്ക് മറ്റൊരു സൂര്യനായ് കോടിയേരി എരിഞ്ഞടങ്ങും.ഇനി മറക്കാത്ത ഓർമ്മകളിലേക്ക്.
യെച്ചൂരിയും കാരാട്ടും അന്ത്യാഭിവാദ്യമർപ്പിച്ചു
ചെങ്കൊടി പുതച്ച് അന്ത്യയാത്രക്കൊരുങ്ങിയ പ്രിയ നേതാവിന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അന്ത്യാഭിവാദ്യമേകി. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിലെത്തിയാണ് കോടിയേരിക്ക് പുഷ്പചക്രമർപ്പിച്ച് യാത്രാമൊഴിയേകിയത്.
മുഖ്യമന്ത്രി പിണറായി വിജയനടക്കം മുതിർന്ന നേതാക്കളും മൃതദേഹത്തിനരികിലുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഴിക്കോടൻ മന്ദിരത്തിലെത്തി അനുശോചനമറിയിച്ചു.
രാവിലെ 11ഓടെയാണ് കോടിയേരിയിലെ വീട്ടിൽനിന്നും മൃതദേഹം പൊതുദർശനത്തിനായി അഴിക്കോടൻ മന്ദിരത്തിലെത്തിച്ചത്. അഴിക്കോടൻ മന്ദിരത്തിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് വഴിനീളേ ജനങ്ങൾ അന്ത്യാഭിവാദ്യമേകി. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കടന്ന് വരവെ വഴിയരികിൽ തടിച്ചു കൂടി ജനങ്ങൾ മുദ്രാവാദ്യങ്ങൾ വിളിച്ച് പൂക്കളർപ്പിച്ചുകൊണ്ടേയിരുന്നു.
വിലാപയാത്ര അഴീക്കോടൻ മന്ദിരത്തിലെത്തുമ്പോൾ പരിസരമാകെ ജനസമുദ്രമായി മാറിയിരുന്നു. പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ മണിക്കൂറുകളായി കാത്തുനിൽക്കുകയായിരുന്നു അവർ . ചെന്നെ അപ്പോളോ ആശുപത്രിയിൽനിന്ന് മൃതദേഹം വഹിച്ച എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ വൻ ജനാവലിയാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. തലശ്ശേരി ടൗൺഹാളിലും തുടർന്ന് കോടിയേരിയിലെ വീട്ടിലും പൊതുദർശനത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഒഴുകിയെത്തിയത്.
കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്‌മൃതിമണ്ഡപവും പണിയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here