EP Jayarajan: ഒഴിവുസമയങ്ങളിലെല്ലാം പരസ്പരം തമാശകൾ പറഞ്ഞ് സ്നേഹവും സാഹോദര്യവും പങ്കുവെയ്ക്കുമായിരുന്നു ഞങ്ങൾ: ഇപി ജയരാജൻ

വിടവാങ്ങിയ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനൊ(kodiyeri balakrishnan)പ്പമുള്ള ഓർമ്മകളിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സഹപ്രവർത്തകനും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജൻ. സഖാവ് കോടിയേരിക്കൊപ്പമുള്ള ഒരോ ഓർമ്മകളും മനസ്സിൽ തെളിഞ്ഞ് കിടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരിൽ കണ്ടതും അല്ലാത്തതുമായ ഒരോ മനുഷ്യനും കോടിയേരിയെ പറ്റി ഒരു ഓർമ്മയെങ്കിലും പങ്കുവെയ്ക്കാനുണ്ടാകുമെന്നും അതായിരുന്നു സഖാവെന്നും ഇപി കുറിക്കുന്നു.

”ഒഴിവുസമയങ്ങളിലെല്ലാം പരസ്പരം തമാശകൾ പറഞ്ഞ് പല പഴയ കഥകളെല്ലാം ഓർമ്മിച്ച് പരസ്പരം സ്നേഹവും സാഹോദര്യവും പങ്കുവെയ്ക്കുമായിരുന്നു ഞങ്ങൾ. അത്തരത്തിൽ മാനസിക പൊരുത്തമുള്ള ഒരാളെ ഇനി കിട്ടുക എന്നത് പ്രയാസമാണ്. ഇങ്ങിനെയൊക്കെയുള്ള സൗഹൃദങ്ങൾ ബാക്കിയാക്കിയാണ് പ്രിയ സഖാവ് വിടപറഞ്ഞത്. വ്യക്തിപരമായ നഷ്ടം കൂടിയാണ് കോടിയേരിയുടെ ഈ മടക്കം. സഖാവിന്റെ വിയോഗവാർത്തയറിഞ്ഞതുമുതലുള്ള നീറ്റൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല”, ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

ഇപി ജയരാജന്റെ കുറിപ്പ്

ഒരിക്കലും മരിക്കപ്പെടാത്ത ഓർമ്മകളിലേക്ക് സഖാവ് കോടിയേരി വിടവാങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രിയ സഖാവിന്റെ വിയോഗം ഏറെ വേദനയോടെയാണ് കേരളത്തിലെ പാർട്ടിയും സഖാക്കളും ഉൾക്കൊണ്ടത്. കേരളത്തെയാകെ ദു:ഖത്തിലാഴ്ത്തിയാണ് ആ മടക്കം. സഖാവിന്റെ മരണ വാർത്ത പുറത്ത് വന്നതുമുതൽ നിലയ്ക്കാത്ത പ്രവാഹമായി ജനം കണ്ണൂരിലേക്ക് ഒഴുകി. സഖാക്കൾ നായനാർക്കും ചടയനും മധ്യേ പയ്യാമ്പലത്ത് അടക്കം അവസാനിച്ചതിന് ശേഷവും ആ ജനമനസ്സുകൾ അവിടെ തന്നെയുണ്ട്.

ഏറെ വേദനയോടെയാണ് ഞങ്ങളെല്ലാം കോടിയേരി സഖാവിന്റെ വിയോഗത്തോട് പൊരുത്തപ്പെടുന്നത്. രോഗകാലത്തെ അതിജീവിച്ച് അടിച്ചമർത്തപ്പെട്ടവരുടേയും നിരാലംഭരായവരുടേയും ശബ്ദമായി ഈ പാർട്ടിയുടെ ഉന്നതങ്ങളിൽ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഇത് സംഭവിച്ചത്. സഹോദര സ്ഥാനീയനാണ് സഖാവ് കോടിയേരി. ഈ വേദന ഒരിക്കലും വിട്ടുമാറില്ല.

പകരം വെയ്ക്കാനായി മറ്റൊരാളുമില്ല. ഒരോ സമരകാലവും മനസ്സിൽ മിന്നിമറയുകയാണ്. സഖാവ് കോടിയേരിക്കൊപ്പമുള്ള ഒരോ ഓർമ്മകളും മനസ്സിൽ തെളിഞ്ഞ് കിടക്കുന്നു. ഈ നാടിന് സഖാവ് കോടിയേരി ആരായിരുന്നു എന്നതിന് ഇനിയൊരു ഉത്തരം വേണമെന്ന് തോന്നുന്നില്ല. തലശ്ശേരിയിലും കോടിയേരിയിലും കണ്ണൂരിലും പയ്യാമ്പലത്തും നാം അത് കണ്ടു. നേരിൽ കണ്ടതും അല്ലാത്തതുമായ ഒരോ മനുഷ്യനും കോടിയേരിയെ പറ്റി ഒരു ഓർമ്മയെങ്കിലും പങ്കുവെയ്ക്കാനുണ്ടാകും.

അതായിരുന്നു സഖാവ്. മനോഹരവും നൈർമ്മല്യവും നിറഞ്ഞ ഒരു ഓർമ്മയെങ്കിലും അവശേഷിപ്പിക്കാതെ കോടിയേരി മടങ്ങാറില്ല. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കാൻ കണിശത കാണിക്കുമ്പോഴും വീഴ്ചകളിൽ ശകാരിക്കുമ്പോഴും വാത്സല്യത്തിനും സ്നേഹത്തിനും അദ്ദേഹം അളവ് വെച്ചിരുന്നില്ല.

അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് സഖാവ് കോടിയേരിയുമായുള്ളത്. വിദ്യാര്‍ത്ഥി യുവജന രംഗത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടിപരമായും വ്യക്തിപരമായും ഏറ്റവും അടുത്ത ഒരാളെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സമരപോരാട്ടങ്ങളിലെല്ലാം എല്ലാകാലവും ഞങ്ങൾ ഒരുമിച്ചായിരുന്നു.

വിദ്യാർത്ഥികളായിരിക്കെ കോളേജിലെ സംഘടനാ പ്രവർത്തനങ്ങൾ കഴിഞ്ഞ് നടന്ന് തലശ്ശേരി പാർട്ടി ഓഫീസിൽ വരും. അവിടെ ഒരുമിച്ച് കിടന്നുറങ്ങി അതിരാവിലെ എണീറ്റ് അദ്ദേഹം കോടിയേരിയിലെ വീട്ടിലേക്കും ഞാൻ ഇരിണാവിലേക്കും മടങ്ങും. ഒരുപാട് കാലം ഇങ്ങനെയായിരുന്നു.

കലുഷിതമായിരുന്നു അന്നത്തെ സാഹചര്യങ്ങൾ. ഏതു നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ. അതിനെയെല്ലാം തരണം ചെയ്ത് സ്ഫുടം ചെയ്തെടുത്ത കരുത്തുമായാണ് കോടിയേരി സംഘടനാ തലത്തിൽ ഉയർന്നു വന്നത്. യുവജന രംഗത്തേക്ക് എത്തിയപ്പോൾ രാത്രികൾ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലായി . പലപ്പോഴും മാറാൻ വേറെ ഷർട്ടും മുണ്ടും ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസവും തലേന്നത്തെ മുഷിഞ്ഞ വസ്ത്രം തന്നെ അണിഞ്ഞ് പ്രവർത്തനത്തിന് ഇറങ്ങും.

മറക്കാനാകാത്ത ഒരു ഓർമ്മയാണ് കണ്ണൂരിൽ യുവജനോത്സവം നടക്കുന്ന സമയത്തേത്. സുകുമാർ അഴീക്കോടായിരുന്നു യുവജനോത്സവം ഉദ്ഘാടനം ചെയ്തത്. കരുണാകരനാണ് അന്നത്തെ മുഖ്യമന്ത്രി. രാഷ്ട്രീയ വിഷയങ്ങളാൽ പ്രശുബ്ദ്ധമായിരുന്ന കാലം. യുവജനോത്സവത്തിൽ പങ്കെടുക്കാൻ കരുണാകരൻ വരുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനോത്സവം നടക്കുന്ന വേദിക്ക് പുറത്ത് സഖാക്കൾ പ്രതിഷേധവുമയി മുന്നേറി.

വളരെ ഭീകരമായാണ് അന്ന് പോലീസ് യുവജന സഖാക്കളെ നേരിട്ടത്. ലാത്തിച്ചാർജിൽ നിരവധി സഖാക്കൾക്ക് പരിക്ക് പറ്റി. ലാത്തിച്ചാർജിന് പുറമെ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാനും തുടങ്ങി. കണ്ണൂർ മുനിസിപ്പൽ ഓഫീസിന് മുന്നിലുള്ള റോഡിൽ കമഴ്ന്ന് കിടന്നാണ് പോലീസ് വെടിവെയ്ക്കുന്നത്. ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് കോടിയേരിയും ഞാനും ആ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വെടിയൊച്ച കേട്ട് ഞങ്ങൾ സംഭവ സ്ഥലത്തേക്ക് ഓടി. അഴീക്കോടൻ മന്ദിരത്തിൽ നിന്ന് ഓടി മൈതാനത്തിന് അപ്പുറം എത്തുമ്പോൾ കാണുന്ന കാഴ്ച പോലീസ് ജനക്കൂട്ടത്തിന് നേരെ കമഴ്ന്ന് കിടന്ന് വെടിവെക്കുന്നതാണ്. സഖാവ് കോടിയേരിയും ഞാനും അലറിക്കൊണ്ട് പോലീസിന്റെ അടുത്തേക്ക് നീങ്ങി. പോലീസുകാരെല്ലാം ഒരു നിമിഷം ശങ്കിച്ചുപോയി. ഇത് കണ്ട് അപ്പുറത്ത് നിൽക്കുകയായിരുന്ന എസ്‌.പി ജോർജ്ജ് ഓടിവന്നു. വെടിവെക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു.

പോലിസുകാർ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറി. പിന്നീട് എസ്‌.പി ജോർജ്ജ് ഞങ്ങൾക്ക് അരികിലേക്ക് വന്ന് പറഞ്ഞു ” നിങ്ങൾ എന്താണീ കാണിച്ചത്. മഹാ വിഡ്ഢിത്തമായിപ്പോയി ഇത്. പോലീസുകാർ തോക്കൊന്ന് തിരിച്ച് വെടി വെച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലേ.?” മേലിൽ ഇത് ആവർത്തിക്കെരുതെന്നും എസ്‌.പി ഞങ്ങളോട് പറഞ്ഞു. പക്ഷേ തന്റെ ജീവനേക്കൾ വലുതായിരുന്നു കോടിയേരിക്ക് മറ്റു സഖാക്കൾ. ഇത്തരത്തിൽ നിരവധി തീക്ഷ്ണമായ സംഭവങ്ങൾ കോടിയേരിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഏത് ദുർഘടമായ സാഹചര്യത്തേയും മറികടന്ന് ലക്ഷ്യത്തിലെത്താൻ

കോടിയേരിക്ക് കഴിയുമായിരുന്നു. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പാനൂരിൽ വലിയ രാഷ്ട്രീയ അക്രമങ്ങൾ നടക്കുന്ന കാലം. സിപിഐഎമ്മുകാരെ ആർ.എസ്‌.എസ്‌ വേട്ടയാടുന്ന സാഹചര്യം. ഒരോദിവസവും സഖാക്കൾ ആർ.എസ്‌.എസ്സിന്റെ കൊലക്കത്തിക്ക് ഇരയാകുന്ന വാർത്തകൾ. പാനൂരിലേക്ക് ആർക്കും കടന്ന് ചെല്ലാൻ കഴിയാത്ത സാഹചര്യം.

പാർട്ടി നേതാക്കൾ വരെ ആക്രമണത്തിന് ഇരയാക്കപ്പെടുന്നു. പാനൂരിലേക്ക് പോകുന്ന നേതാക്കളെ ഉൾപ്പടെ പോലീസ് ഇടപെട്ട് മടക്കി അയക്കുന്നു. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് സഖാക്കളെ ആർ.എസ്‌.എസ്‌ ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയതറിഞ്ഞ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് പിണറായി വിജയനും സഖാവ് കൊടിയേരിയും പാനൂരിലേക്ക് പുറപ്പെട്ടു.

അന്ന് ഞാൻ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയ സഖാവ് കുഞ്ഞിക്കണ്ണന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന ഞങ്ങൾക്ക് നേരെ ബോംബേറുണ്ടായി. അവിടേക്കാണ് സഖാവ് പിണറായിയും സഖാവ് കോടിയേരിയും ചെന്നെത്തി സഖാക്കൾക്ക് സ്വാന്തനമേകുന്നത്. ആക്രമിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തുപോലും അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം എത്തുമായിരുന്നു. ആ അനുഭവ സമ്പത്താണ് സഖാവ് കോടിയേരി.

സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സ്നേഹം പങ്കുവെയ്ക്കലുകൾക്കും സൗമ്യമായ പെരുമാറ്റത്തിനും ഭംഗമുണ്ടായിരുന്നില്ല എന്നതാണ് സഖാവ് കോടിയേരിയെ വ്യത്യസ്ഥനാക്കുന്നത്. ട്രെയിനിൽ വെച്ച് എനിക്ക് വെടിയേറ്റതറിഞ്ഞ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയ സഖാവ് കോടിയേരിയേയും പിണറായിയെയും കുറിച്ച് കൂടെയുള്ളവർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. ബോധമറ്റ് കിടന്ന സമയത്ത് ചികിത്സയുടെ ഒരോഘട്ടത്തിലും കൂടെ നിന്ന് സുഖവിവരങ്ങൾ തിരക്കി കുടുംബത്തിന് കരുത്ത് പകർന്നത് സഖാക്കളായിരുന്നു.

അങ്ങിനെ വലിയ മാനസിക പൊരുത്തമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത്. ഒഴിവുസമയങ്ങളിലെല്ലാം പരസ്പരം തമാശകൾ പറഞ്ഞ് പല പഴയ കഥകളെല്ലാം ഓർമ്മിച്ച് പരസ്പരം സ്നേഹവും സാഹോദര്യവും പങ്കുവെയ്ക്കുമായിരുന്നു ഞങ്ങൾ. അത്തരത്തിൽ മാനസിക പൊരുത്തമുള്ള ഒരാളെ ഇനി കിട്ടുക എന്നത് പ്രയാസമാണ്. ഇങ്ങിനെയൊക്കെയുള്ള സൗഹൃദങ്ങൾ ബാക്കിയാക്കിയാണ് പ്രിയ സഖാവ് വിടപറഞ്ഞത്.

വ്യക്തിപരമായ നഷ്ടം കൂടിയാണ് കോടിയേരിയുടെ ഈ മടക്കം. സഖാവിന്റെ വിയോഗവാർത്തയറിഞ്ഞതുമുതലുള്ള നീറ്റൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വ്യക്തിബന്ധങ്ങൾക്ക് അത്രയേറെ പ്രാധാന്യം നൽകിയിട്ടുണ്ട് കോടിയേരി. ഒരോരുത്തരുടേയും ഓർമ്മകുറിപ്പുകളും അത് നമുക്ക് മുന്നിൽ വെളിവാക്കുന്നു.

പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തുടങ്ങിയ പൊതുജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ കൈമുതലാക്കിയാണ് സഖാവ് പാർട്ടിയെ നയിച്ചത്. ഉന്നതമായ സ്ഥാനങ്ങൾ തന്നിലേക്ക് എത്തുമ്പോഴും കാണിച്ച എളിമയും സൂക്ഷ്മതയും ഏവർക്കും മാതൃകയാണ്.

ഭരണ രംഗത്ത് പ്രവർത്തിച്ച കാലഘട്ടത്തിലും അതിന് വ്യതിചലനമുണ്ടായിട്ടില്ല. തന്റെ വ്യക്തി ജീവിതത്തെക്കാള്‍ ഏറെ അദ്ദേഹം പാര്‍ട്ടിയെ സ്‌നേഹിച്ചു. ഒരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എന്നും വഴികാട്ടിയായി മുന്നില്‍ നിന്നു. പ്രസ്ഥാനത്തിന് നേരെ ആക്രമണങ്ങളുണ്ടാകുമ്പോൾ അദ്ദേഹം പ്രതിരോധത്തിന്റെ ആൾരൂപമായി. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ചുപോലും അക്രമം ഉണ്ടായപ്പോൾ അദ്ദേഹം നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്‌.

മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഭാവമെങ്കിൽ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും പാർട്ടി ഒരു തീപ്പന്തമാകുമെന്നും സഖാവ് എതിരാളികളെ ഓർമ്മിപ്പിച്ചു. പാർട്ടി സഖാക്കളുടെ സംരക്ഷണത്തിൽ അദ്ദേഹം അത്രയേറെ ശ്രദ്ധാലുവായിരുന്നു. രോഗശയ്യയിലും പാര്‍ട്ടിയെ കുറിച്ചായിരുന്നു കോടിയേരിയുടെ ചിന്തകൾ. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു.

അദ്ദേഹം അത്രമേൽ പാർട്ടിയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോഴും അദ്ദേഹം കാണിച്ച മനസ്സാന്നിധ്യം ഏവര്‍ക്കും മാതൃകയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതായിരുന്നു അത്. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ആ മനസ്സാന്നിധ്യത്തിന് മുന്നില്‍ മാറിനിന്നു. പാര്‍ട്ടിയായി വളര്‍ന്ന് പാര്‍ട്ടിയായ ജീവിച്ച സഖാവ് എന്നും സാധാരണക്കാരന് വേണ്ടി ശബ്ദമുയർത്തി.

വലിയ മാതൃക തീർത്താണ് സഖാവ് കോടിയേരി യാത്രയാകുന്നത്. സിപിഐഎമ്മിന് മാത്രമല്ല രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം കനത്ത നഷ്ടമണ് സഖാവിന്റെ വിയോഗം. പകരംവെയ്ക്കാനില്ലാത്ത സഖാവാണ് കോടിയേരി. ചുവന്ന രക്ത നക്ഷത്രമായി അദ്ദേഹം ഞങ്ങൾക്കെല്ലാം ഇനിയും വഴികാട്ടും എന്ന് തീർച്ചയാണ്‌. പ്രിയ സഖാവിന്റെ ധീര സ്മരണക്ക് മുന്നിൽ ലാൽ സലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News