എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്ന സന്ദേശം വോട്ടർമാർക്ക് കൈമാറി ഔദ്യോഗിക വിഭാഗം.
സംസ്ഥാനത്ത് നിന്ന് തരൂരിന് വോട്ട് ലഭിക്കുന്നത് തടയാൻ നേതാക്കളുടെ ശക്തമായ ഇടപെടൽ.അതേസമയം കേരളത്തിലെ പ്രചാരണം പൂർത്തിയാക്കി തരൂർ ഇന്ന് ചെന്നൈയിലേക്ക് പോകും.
മുതിർന്ന നേതാക്കൾ മുഖം തിരിച്ചപ്പോഴും മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ലഭിച്ചുവെന്നാണ് തരൂർ പക്ഷത്തിൻ്റെ വിലയിരുത്തൽ. മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും തരൂർ അവകാശപ്പെടുന്നു.കേരളത്തിലെ വോട്ടർമാരെയെല്ലാം തരൂർ ഫോണിൽ ബന്ധപ്പെടുന്നുണ്ട്.
തരൂർ കേരളത്തിൽ പ്രചാരണം ശക്തമാക്കിയതോടെ മുതിർന്ന നേതാക്കൾ തങ്ങൾക്ക് ഒപ്പം നിൽക്കുന്നവരോട് ഖാർഗെയ്ക്ക് അനുകൂലമായി തന്നെ വോട്ട് ചെയ്യണമെന്ന സന്ദേശം നൽകി.ഗാന്ധി കുടുംബത്തിന് താൽപര്യമുള്ള സ്ഥാനാർത്ഥിയെന്ന നിലയിലാണ് ഇവർ ഖാർഗയെ മുന്നോട്ട് വെയ്ക്കുന്നത്. രഹസ്യ ബാലറ്റായതിനാൽ വോട്ടുകൾ ചോർന്നത് ഏത് സംസ്ഥാനത്ത് നിന്നാണെന്ന് കണ്ടെത്താനാവില്ല.
അത് കൂടി കണക്കിലെടുത്ത് പഴുതടച്ച് കരുക്കൾ നീക്കാനാണ് തരൂർ വിരുദ്ധ പക്ഷത്തിൻ്റെയും തീരുമാനം. കേരളത്തിലെ മുതിർന്ന നേതാക്കൾ നേരിട്ട് കളത്തിലറങ്ങിയതോടെ തരൂരിന് കൂടുതൽ വോട്ടുകൾ ഇവിടെ നിന്ന് സമാഹരിക്കുകയെന്നത് ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തൽ.
പക്ഷേ വോട്ട് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന കെ.സുധാകരൻ്റെ മലക്കം മറിച്ചിലും, ചില നേതാക്കളുടെ മൗനവും അടിയൊഴുക്കിൻ്റെ സൂചനയെന്നാണ് തരൂർ വിഭാഗം കരുതുന്നത്.അതേസമയം ഇന്ന് ചെന്നൈയിലെത്തുന്ന തരൂർ പി.സി.സി ആസ്ഥാനത്ത് വെച്ച് തമിഴ്‌നാട്ടിലെ നേതാക്കളെ കാണും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here