Uttarakhand: ഉത്തരാഖണ്ഡിലെ ഹിമപാതം; മരിച്ചവരില്‍ ദേശീയ റെക്കോര്‍ഡ് ജേതാവും; 27 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ പെട്ട് കാണാതായ പര്‍വതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. അഞ്ചുപേരെ ഉത്തരകാശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിസാര പരുക്കുകളേറ്റ പത്തുപേരെ വീട്ടിലേക്ക് തിരിച്ചയച്ചു. 27 പര്‍വ്വതാരോഹകര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എസ്ഡിആര്‍എഫ്), നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ (എന്‍ഐഎം) പര്‍വതാരോഹകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ ഒരു കൂട്ടം പര്‍വ്വതാരോഹകരാണ് ഹിമപാതത്തില്‍പ്പെട്ടത്.

രണ്ട് ഇന്‍സ്ട്രക്ടര്‍മാരും ട്രെയിനികളും ഉള്‍പ്പെടെ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 ദിവസത്തിനുള്ളില്‍ എവറസ്റ്റും മകാലു കൊടുമുടിയും കീഴടക്കി ദേശീയ റെക്കോര്‍ഡ് നേടിയ പര്‍വതാരോഹക സവിത കന്‍സ്വാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മരണം സ്ഥിരീകരിച്ചു. ഭുക്കി ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു ഇന്‍സ്ട്രക്ടര്‍ നൗമി റാവത്തും മരിച്ചു.

മറ്റ് രണ്ട് മൃതദേഹങ്ങള്‍ ട്രെയിനികളുടേതാണ്, അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച ഹിമപാതമുണ്ടായ 17,000 അടി ഉയരമുള്ള പ്രദേശത്ത് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബുധനാഴ്ച വ്യോമ പരിശോധന നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here