US: യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍

കാലിഫോര്‍ണിയയില്‍(california) തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പൊലീസ്(police) പറഞ്ഞു.

ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), മകള്‍ അരൂഹി ദേരി (8 മാസം), ബന്ധു അമന്‍ദീപ് സിങ് (39) എന്നിവരാണ് മരിച്ചത്. ഇന്ത്യാന റോഡിനും ഹച്ചിന്‍സണ്‍ റോഡിനും സമീപത്തുള്ള തോട്ടത്തിലായിരുന്നു മൃതദേഹങ്ങള്‍. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെതെന്ന് അധികൃതര്‍ അറിയിച്ചു.

വടക്കന്‍ കാലിഫോര്‍ണിയയിലെ മെഴ്സഡ് കൗണ്ടിയില്‍ ട്രക്കിങ് കമ്പനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാവിലെ 8.30ഓടെ ജസ്ദീപും 8.40ഓടെ മണിയോടെ അമന്‍ദീപും ജസ്ദീപിന്റെ ഉടമസ്ഥതയിലുള്ള ട്രക്കിങ്ങ് കമ്പനിയില്‍ എത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. 9 മണിയോടെ ജസ്പ്ദീപ് ഒരാളുമായി തര്‍ക്കിക്കുന്നു. അയാള്‍ ഒരു തോക്ക് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം.

മിനിട്ടുകള്‍ക്ക് ശേഷം കൈകള്‍ കെട്ടിയ നിലയില്‍ ജസ്ദീപും അമന്‍ദീപും കെട്ടിടത്തില്‍ നിന്ന് പുറത്തുവരികയാണ്. ഇവരെ ട്രക്കില്‍ കയറ്റികൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. 6 മിനിട്ടിനു ശേഷം ട്രക്ക് തിരികെവരുന്നു. ശേഷം ട്രക്കില്‍ നിന്ന് ഒരാള്‍ കമ്പനി കെട്ടിടത്തിലേക്ക് കയറി ജസ്ലീന്‍ കൗറിനെയും മകളെയും തോക്കിന്മുനയില്‍ ട്രക്കിലേക്ക് കയറ്റുന്നു. എന്നിട്ട് വീണ്ടും ട്രക്ക് ഓടിച്ചുപോകുന്നു.

തിങ്കളാഴ്ച വൈകിട്ട് കുടുംബാംഗങ്ങളില്‍ രണ്ട് പേരുടെ മൊബൈല്‍ ഫോണുകള്‍ റോഡില്‍ നിന്ന് ഒരു കര്‍ഷകന്‍ കണ്ടെത്തിയിരുന്നു. ഇതിലേക്ക് വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത കര്‍ഷകന്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ ബന്ധുവിനോട് വിവരം പറയുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളില്‍ ഒരാളുടെ എടിഎം കാര്‍ഡില്‍ നിന്ന് ആരോ പണം പിന്‍വലിക്കാന്‍ ശ്രമിച്ചത് വഴിത്തിരിവായി. തുടര്‍ന്ന് സംഭവത്തില്‍ പ്രതി ഹെയ്‌സൂസ് മാനുവല്‍ സല്‍ഗാഡോ (48) പിടിയിലാവുകയായിരുന്നു. എന്നാല്‍, കേസില്‍ മറ്റ് ചിലരും പങ്കാളികളായിട്ടുണ്ടാവാമെന്നും സൂചനയുണ്ട്.

കുറ്റകൃത്യത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് നിഗമനം. എന്നാല്‍, സ്ഥാപനത്തില്‍നിന്ന് ഒന്നും മോഷണം പോവുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. 2005 ല്‍ മോഷണക്കേസില്‍ പ്രതിയായിരുന്ന ഹെയ്‌സൂസ് മാനുവല്‍ സല്‍ഗാഡോ 2015 വരെ തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News