കോടിയേരിയുടെ വലിയ നഷ്ടം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി മറികടക്കും: CPIM

കോടിയേരി ബാലകൃഷ്ണന് അർഹിക്കുന്ന ആദരവോടെയാണ് കേരള ജനത അന്ത്യോപചാരമർപ്പിച്ചതെന്ന് സിപിഐഎം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

മദ്രാസിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്.ദീർഘ നാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണ ശേഷവും ദീർഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശമാണ് ഡോക്ടർമാരിൽ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് മദ്രാസിൽ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തത്.

കോടിയേരിക്ക് അന്ത്യയാത്ര നൽകുന്നതിന് സംസ്ഥാനത്തും പുറത്തുമുള്ള എല്ലാ വിഭാഗങ്ങളും എത്തിച്ചേരുകയുണ്ടായി. അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും ഉണ്ടായത്. തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട് സഹകരിക്കാൻ ജനങ്ങൾ സന്നദ്ധമായി എന്നതും ആ ആദരവിന്റെ ദൃഢതയാണ് വ്യക്തമാക്കുന്നത്.

അന്ത്യോപചാരമർപ്പിക്കാനെത്തിയ പാർട്ടി പ്രവർത്തകരോടും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങളോടും ബഹുജനങ്ങളോടും പാർട്ടിക്കുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. രോഗാവസ്ഥ കണ്ടുപിടിച്ചതോടെ ഏറ്റവും വിദഗ്ദമായ ചികിത്സ ലഭ്യമാക്കുന്നതിനാണ് പാർട്ടി പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിനായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അശ്രാന്തപരിശ്രമം തന്നെയാണ് നടത്തിയത്. അതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കോടിയേരിയുടെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ് പാർട്ടിക്കുണ്ടായിട്ടുള്ളത്. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മറികടന്നത്. അത്തരത്തിലുള്ള കൂട്ടായ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ബഹുജനങ്ങൾക്കും ഉറപ്പ് നൽകുന്നുവെന്നും സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here