മരണം ആരെയും മഹത്വവത്കരിക്കുന്നില്ലെന്ന് റോഷാക്ക്; അരുണിമ കൃഷ്ണൻ എ‍ഴുതുന്നു

അവസാനം വരെ മറഞ്ഞിരിക്കുന്ന മാസ്‌ക്കിട്ട പോരാളിയെ കണ്ടെത്താൻ വേട്ടക്കാരൻ കെണികൾ ഒരുക്കുമ്പോൾ അയാൾ ആരാണ്, എന്താണ് അയാളുടെ ഉദ്ദേശ്യം, എന്തിനാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നൊക്കെ ഓരോരുത്തരും മനസ്സിൽ ചോദിക്കും. ഓരോ ശ്വാസത്തിലും മരണത്തിൻ്റെ ഗന്ധം നമുക്ക് ചുറ്റും അനുഭവപ്പെടും. ഓരോ ശബ്ദവും നമ്മിൽ ഞെട്ടലുണ്ടാക്കും. അതിനിടയിൽ വേട്ടക്കാരൻ തോൽക്കണമെന്ന ചിന്തപോലും നമ്മെ വേട്ടയാടാനിടയുണ്ട്. തൻ്റെ ലക്ഷ്യം പൂർത്തിയാക്കിയ ശേഷമുള്ള വേട്ടക്കാരൻ്റെ ഇരിപ്പും മറ്റൊരു തുടക്കമാകുമോ എന്ന സംശയം നമ്മിൽ ഉണ്ടാക്കുന്നുണ്ട്. അതെ, ആ ഇരിപ്പും ചിലപ്പോൾ മറ്റൊരു തുടക്കമായേക്കാം.

മരണം ആരെയും മഹത്വവൽക്കരിക്കുന്നില്ലെന്ന ഒരു മെസ്സേജ് ആണ് റോഷാക്ക് എന്ന നിസാം ബഷീർ ചിത്രം പ്രേക്ഷകരോട് പറയുന്നതായി എനിക്ക് തോന്നിയത്. ഒരു ചതുരംഗത്തിലെ കരുക്കൾ പോലെ കളത്തിൽ ഓരോരോ അഭിനേതാക്കൾ നിറഞ്ഞാടുമ്പോൾ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയുണ്ടാവില്ല. അതേ, ഓരോ ഫ്രെയിമിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ഒരു ചിത്രമാണ് റോഷാക്ക്.

ഹൂഡി ഇട്ട് വന്ന ചെറുപ്പക്കാരൻ. അല്ല എഴുപതുകാരൻ. അയ്യോ അല്ല, പ്രായം വെറും നമ്പർ ആണെന്ന് പറയുന്ന ഒരാൾ. അയാൾ ഇക്കുറിയും അതിശയിപ്പിച്ചു. വെറുതെയല്ല. പ്രായത്തിനു പറ്റുന്ന ആക്ഷൻ രംഗങ്ങളിലും രൂക്ഷമായ നോട്ടം കൊണ്ടും അലസമായ ചിരികൊണ്ടും അങ്ങനെ പലവിധത്തിലും. ഇരുപ്പിലും നോട്ടത്തിലും ഭാവത്തിലും ലൂവിസ്. ലൂവിസിൻ്റെ ഭൂതവും ഭാവിയും അയാളിൽ സുഭദ്രമായിരുന്നു. ചിലയിടങ്ങളിൽ അദ്ദേഹം കൊടുത്തിരിക്കുന്ന റിയാക്ഷൻസ് എല്ലാം എടുത്തു പറയണം. ഇത്തരത്തിൽ ഒരു പരീക്ഷണ ചിത്രം മലയാളത്തിൽ നിർമ്മിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും അഭിനന്ദനം.
“എന്നിലെ നന്മയും തിന്മയും ഞാൻ തന്നെയാണ്, എൻ്റെ രണ്ടു മക്കളുടെ ഉള്ളിലെ നന്മയും തിന്മയും ഞാൻ തന്നെയാണ്” എന്നൊരു അമ്മ പറയുമ്പോൾ അതിൽ യാഥാർത്ഥ്യമുണ്ട്. ബിന്ദു പണിക്കർ എന്ന് നടിയുടെ കരിയറിൽ അവർ ചെയ്ത നല്ല വേഷങ്ങളിൽ ഇത് ഉറപ്പായും ചേർക്കപ്പെടുമെന്നതിൽ സംശയമില്ല. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന മികച്ച പ്രകടനമാണ് നടി ബിന്ദു പണിക്കർ കാഴ്ചവയ്ക്കുന്നത്. അവരുടെ കഥകളിൽ പലരും വീണുപോകുമ്പോൾ ആ കണ്ണുകളിൽ വെറും കണ്ണുനീർ മാത്രമല്ല ഒളിച്ചിരിക്കുന്നത്, പകരം വീട്ടാനും ചെയ്യാൻ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന പകയുടെ കനൽ കൂടിയാണ്. അവരുടെ വിശ്വാസത്തിൻ്റെയും, നിലനിൽപ്പിൻ്റെയും ഇടയിൽ കരിനിഴൽ വീഴുമ്പോൾ അതിനെ പിഴുതെറിയുന്ന രംഗങ്ങൾ എല്ലാം സത്യത്തിൽ അതിഗംഭീരം.

സ്ക്രീനിൽ പലപ്പോഴും ശബ്ദമായി നിറഞ്ഞ നിന്നിരുന്ന ‘ശ്രീജ’യുടെ അമ്മ വേഷവും നന്നായി. ഒരേസമയം “ഇവിടെ ഡൈവോഴ്സ് ഇല്ല മരുമോൻ സാറേ,” എന്ന് പറയുന്ന അവർ തന്നെ അതേസമയം “അതൊക്കെ പണ്ടായിപ്പോയി സാറേ, ഇന്നത്തെ പെൺകുട്ടികൾ മാസാണ്, അവർ വേണമെങ്കിൽ കെട്ടിയോന് രണ്ട് അടി കൂടി കൊടുത്തിട്ട് പോരും” എന്ന് പറയുമ്പോൾ അവർ പ്രതിനിധീകരിക്കുന്ന ഒരു തലമുറയെ നമുക്ക് ചുറ്റുമെവിടെയോക്കെയോ നമുക്ക് കാണാൻ കഴിയും.

ഗ്രേസ് ആൻ്റണി എന്ന നടിയുടെ മികച്ച വേഷങ്ങളിൽ ഒന്നാകും സുജാത. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന, തളച്ചിടപ്പെടാൻ ആഗ്രഹിക്കാത്ത, രണ്ടാമത് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകുകയും, അതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, അല്ലെങ്കിൽ അയാൾക്ക് മറ്റൊരു മുഖം ഉണ്ടെന്ന് സ്വന്തം വീട്ടുകാരോട് തുറന്നു പറഞ്ഞ് ധൈര്യത്തോടെ പുറത്ത് വരുന്ന പെൺകുട്ടി. ദേഷ്യവും പേടിയും ആ മുഖത്ത് മിന്നിമറയുന്നത് വളരെ മികവോടെ അവർ അവതരിപ്പിച്ചിരിക്കുന്നു.

സ‍ഞ്ജു ശിവറാം, കോട്ടയം നസീർ, ഷറഫുദ്ദീൻ തുടങ്ങിയവരും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച മേക്കിഗും , താരങ്ങളുടെ അതിലും മികച്ച പ്രകടനങ്ങളും റോഷാർക്കിനെ ഗംഭീരമാക്കുന്നു. കഥ നമുക്ക് പരിചിതമാകുമ്പോൾ അതിനെ, എങ്ങനെ അതിലും മികച്ച ഒരു സൃഷിടിയാക്കാം എന്നതിൻ്റെ ഒരു നിസാം ബഷീർ മോഡൽ ചിത്രമാണ് ‘റോഷാക്ക്’. നിരവധി സസ്പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കിവച്ചിട്ടിട്ടുണ്ട്.

തിരക്കഥ ഒരുക്കിയത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ് ആണ്. പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയും വിഷ്വൽ ട്രീറ്റ്മെൻ്റും കഥയുടെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ലൊക്കേഷനുകളും എല്ലാം കൂട്ടിയിണക്കി റോഷാക്ക് ഒരുക്കിയ സംവിധായകനായ നിസാം ബഷീർ ഒരു വലിയ കയ്യടി അർഹിക്കുന്നു. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനത്തിനൊപ്പം സാങ്കേതിക മികവും തികവുറ്റ മേക്കിങ്ങും ചേരുന്ന റോഷാക്ക് സമകാല മലയാള സിനിമയുടെ വേറിട്ടൊരു മുഖമാണ് അവതരിപ്പിക്കുന്നത്.
പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യം ഉള്ള ഈ ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണുമാണ് ചെയ്തിരിക്കുന്നത്. തീയറ്റർ വിട്ട് പുറത്തിറങ്ങുമ്പോൾ ഒരു പക്ഷെ നമ്മെ ഒരു നീണ്ട മണിയടി ശബ്ദം വേട്ടയാടാൻ തുടങ്ങിയെങ്കിലുറപ്പാണ്. റോഷാക്ക് നിങ്ങളുടെ കൂടെയുണ്ട്.

പ്രോജക്ട് ഡിസൈനർ: ബാദുഷ കലാസംവിധാനം :ഷാജി നടുവിൽ പ്രൊഡക്‌ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ
ചമയം : റോണക്സ് സേവ്യർ–എസ്. ജോർജ്,
വസ്ത്രാലങ്കാരം:സമീറ സനീഷ്
പിആർഓ : പ്രതീഷ് ശേഖർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News