അർധരാത്രിയും ‘ലൂക്ക് ആന്‍റണി’യെ കാണാൻ ആരാധകർ | Mammootty

നവാഗത സംവിധായകരെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള മമ്മൂട്ടി പുതുതായി ആരംഭിച്ച നിർമ്മാണ കമ്പനിയുടെ ബാനറിൽ എത്തുന്ന രണ്ട് ചിത്രങ്ങളും യുവതലമുറ സംവിധായകരുടേത് തന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും നിസാം ബഷീറിൻറെ റോഷാക്കും.

ലിജോ ജോസ് ചിത്രമാണ് ആദ്യം നിർമ്മാണം ആരംഭിച്ചതെങ്കിലും ആദ്യം പുറത്തെത്തിയത് റോഷാക്ക് ആണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ പുതുമയുള്ള ട്രീറ്റ്മെൻറിന് വലിയ പ്രശംസയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിക്കുന്നത്. ആദ്യദിനത്തിലെ തിയറ്റർ ഒക്കുപ്പൻസിയിൽ ഈ മൌത്ത് പബ്ലിസിറ്റി പ്രതിഫലിക്കുകയും ചെയ്‍തു.

കേരളത്തിൽ 219 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിന് എത്തിയത്. ആദ്യ ഷോകൾ മുതൽ സോഷ്യൽ മീഡിയയിൽ ഇത് കാണേണ്ട ചിത്രമാണെന്നും വ്യത്യസ്‍തമാണെന്നും അഭിപ്രായം ഉയർന്നതോടെ മാറ്റിനി മുതലുള്ള ഷോകളുടെ ഓൺലൈൻ ബുക്കിംഗിൽ അത് പ്രതിഫലിച്ചു.സെക്കൻറ് ഷോകൾക്ക് വലിയ വിഭാഗം പ്രേക്ഷകർ ടിക്കറ്റ് കിട്ടാതെ മടങ്ങിയതോടെ പല സെൻററുകളിലും രാത്രി വൈകി അഡീഷണൽ ഷോകൾ ചാർട്ട് ചെയ്‍തു.

കേരളത്തിൻറെ പലയിടങ്ങളിലായി ഇന്നലെ നടന്നത് 31 അഡീഷണൽ ഷോസ് ആണെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു.ലൂക്ക് ആൻറണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്.

ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തിൽ, കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്.

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീർ. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel