സ്തനാർബുദം നേരത്തേ കണ്ടെത്താം | Breast Cancer

കാൻസറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസം കാൻസർ മാസമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാൻസർ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മർദവും വിവിധതരം കാൻസറിനു കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമിതമായി ശരീരത്തിൽ അടിയുന്ന കൊഴുപ്പിൽ നിന്ന് Estradiol എന്ന ഹോർമോൺ ഉണ്ടാകുന്നു. ഇത് മാറിലെ കാൻസറിന് കാരണമായേക്കാം. എന്നാൽ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തിൽ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ, ആഹാരത്തിന് നിറവും രുചിയും നൽകുന്ന കെമിക്കലുകൾ, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, പാൻമസാല തുടങ്ങി ധാരാളം കാരണങ്ങൾ മുഖേന പലവിധത്തിലുള്ള കാൻസർ രോഗങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. പ്രത്യേകമായ ഒരു കാരണമല്ല കാൻസർ ഉണ്ടാക്കുന്നത്. മറിച്ച് നിരവധി ജീവിത സാഹചര്യങ്ങളും നിരന്തരമായ പല കാരണങ്ങളാലുമാണ്.

ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആർക്കും എപ്പോൾ വേണമെങ്കിലും കാൻസർ രോഗം ഉണ്ടാകാം. അതിനാൽ കാൻസറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭ ദിശയിലേ കണ്ടുപിടിച്ച് പൂർണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്.

സ്തനാർബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാൽ 100% ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എല്ലാതരം കാൻസർ രോഗങ്ങളും ആരംഭ ദിശയിൽ അറിയാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ചില ലക്ഷണങ്ങൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാൻസർ വരാനും ഉയർന്ന സ്റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്. അതിനാൽ ചില രോഗ ലക്ഷണങ്ങൾ കാൻസർ മുഖേനയുള്ളതല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ആരംഭ ദിശയിലെ കണ്ടുപിടിക്കാനുള്ള അവസരവുമാണ്.
മാറിടങ്ങളിലെ കാൻസർ തുടക്കത്തിലേ കണ്ടുപിടിക്കാൻ, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവർത്തികമാക്കണം.

സ്വയം പരിശോധന എപ്പോൾ?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ?

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലുപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽതന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടു പിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളിൽ ആയുർ ദൈർഘ്യത്തിന് ബ്രസ്റ്റ് കാൻസർ മുഖേന പരിമിതി ഇല്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടു പിടിക്കപ്പെടുന്ന സ്താനർബുദം, 5 മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

ആരംഭ ദശയിലെ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

∙ മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
∙ റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
∙ കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.

മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാംതന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു സർജറിയിലെ ഡോക്ടറെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്തുന്നത്തിലേക്കാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും.

രോഗനിർണയം സങ്കീർണമല്ല

∙ ക്ലിനിക്കൽ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.

∙ റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എംആർഐ സ്റ്റഡി അല്ലെങ്കിൽ CT Breast ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

∙ Tissue diagnosis അഥവാ മുഴയുടെ അൽപം എടുത്തുള്ള പരിശോധന. ഇതിന് എഫ്എൻഎസി (ഫൈൻ നീഡിൽ ഉപയോഗിച്ച്) Core biopsy, Incision biopsy, Excision biopsy.

∙ രോഗനിർണയത്തിനു ശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം

ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏൽപ്പിക്കുന്ന ഒരു രോഗമാണ് കാൻസർ. രോഗം മൂർച്ഛിക്കുമോയെന്ന ഭയം ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.

സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങൾ സർക്കാർ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാർഥം നിത്യ തൊഴിലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോൾ തൊഴിൽ ലഭ്യമാകണമെന്നില്ല.

സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവർക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴിൽ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു.

കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്നമാണ്. മേൽപ്പറഞ്ഞ സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും,

കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സമൂഹവും ഭരണാധികാരികളും മേൽപ്പറഞ്ഞ പ്രശ്ന പരിഹാരത്തിന് പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്.

ചികിത്സ

∙ കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക
∙ മാറ്റം ചെയ്ത ഭാഗം Histopathologic Examination-നു ശേഷം ആവശ്യമായ റേഡിയേഷൻ, കീമോതെറാപ്പി എന്നിവ നൽകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News