മഹാരാഷ്ട്രയിൽ ‘ഷിൻഡെ-ബിജെപി സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോൾ നേതാക്കൾ ഗണപതി, നവരാത്രി പന്തലുകൾ മാത്രമാണ് സന്ദർശിച്ചതെന്ന് കോൺഗ്രസ് നേതാവ് നാനാ പടോലെ കുറ്റപ്പെടുത്തി. പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്നും പടോലെ ആരോപിച്ചു.
മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ-ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ അധികാരത്തിൽ 100 ദിവസം തികയുമ്പോൾ സംസ്ഥാനത്തിന് നഷ്ടക്കണക്കുകൾ മാത്രമാണ് പറയാനുള്ളതെന്നും പ്രതിപക്ഷമായ കോൺഗ്രസ് വിമർശിച്ചു.
ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ അധികാരമേറ്റ ശേഷമാണ് ഫോക്‌സ്‌കോൺ-വേദാന്ത പോലുള്ള വൻകിട പദ്ധതികൾ സംസ്ഥാനത്തിന് നഷ്ടപ്പെട്ടതെന്നും നാനാ പടോലെ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ നടപ്പാക്കേണ്ട പദ്ധതിയാണ് പിന്നീട് തൊട്ടടുത്ത ഗുജറാത്തിലേക്ക് മാറ്റിയതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. ഇതോടെ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണെന്നും പടോലെ പരാതിപ്പെട്ടു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ അട്ടിമറിച്ചാണ് ജൂൺ 30 ന് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും ബിജെപിയുടെ ഫഡ്‌നാവിസും മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.
ഈ 100 ദിവസങ്ങളിൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടക്കുകയും ഗണേശോത്സവത്തിലും നവരാത്രിയിലും പന്തലുകൾ സന്ദർശിക്കുകയും സ്വയം രക്ഷിക്കാൻ ശ്രമിക്കുകയും മാത്രമാണ് നേതാക്കൾ ചെയ്തതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
കനത്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് പോലും സംസ്ഥാന സർക്കാരിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നും പുതിയ സർക്കാർ അധികാരമേറ്റതു മുതൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്നും പടോലെ ആരോപിച്ചു.
ബിജെപി തയ്യാറാക്കുന്ന തിരക്കഥയിലെ കഥാപാത്രമായി മാറുകയാണ് മുഖ്യമന്ത്രിയെന്നാണ് ശിവസേന നേതാക്കൾ പരിഹസിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here