ദമാമിൽ മരിച്ച മലയാളിയുടെയും യു പി സ്വദേശിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചപ്പോൾ മാറിപ്പോയി . ദമാമിൽ മരിച്ച കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽ വീട്ടിൽ ഷാജി രാജന്റെയും (50), യു.പി വരാണസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറിപോയത്. സാമൂഹിക പ്രവർത്തകരുടെയും അധികൃതരുടെയും ഇടപെടലിനെ തുടർന്ന് കായംകുളം സ്വദേശിയുടെ മൃതദേഹം വാരണാസിയിൽ നിന്നും ആംബുലൻസിൽ നാട്ടിൽ എത്തിച്ചു. രണ്ട് വിമാനങ്ങളിലായി നാട്ടിലേക്കയച്ച കായംകുളം സ്വദേശിയുടയും യു.പി സ്വദേശിയുടെയും മൃതദേഹങ്ങളുടെ പെട്ടികൾക്ക് മുകളിൽ പതിപ്പിച്ച സ്റ്റിക്കർ മാറിപ്പോയതു കൊണ്ടാണ് മൃതദേഹങ്ങൾ മാറിപോയത്.
ഷാജി രാജന്റേതെന്ന് കരുതി കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ രണ്ടര മാസം മുമ്പ് ആണ് ഷാജി രാജൻ മരിച്ചത്. രണ്ടാഴ്ച മുൻപ് ആണ് ഖോബാറിലെ ആശുപത്രിയിൽ ജാവേദ് മരിച്ചത് .
ഒരേ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുവാൻ ഉള്ള നടപടികൾ പൂർത്തിയായത്.
ഷാജി രാജന്റേത് അൽ അഹ്സയിലെ നവോദയ പ്രവർത്തകൻ ആയ ചന്ദ്രബാബു കടയ്ക്കലും ,ജാവേദിന്റേത് സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവും ആയ നാസ് വക്കവുമാണ് നടപടികൾ പൂർത്തീകരിച്ചത്. സെപ്റ്റംബർ 29 ന് വ്യത്യസ്ത വിമാനങ്ങളിൽ നാട്ടിൽ അയക്കുനതിനയി ഇരു മൃതദേഹങ്ങളും ഒരേ ആംബുലൻസിൽ ആണ് കാർഗോ സ്ഥാപനം ദമ്മാമിലെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചത്.
തുടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം അതിന്റെ രേഖകൾ അടങ്ങുന്ന സ്റ്റിക്കർ ഓരോ പെട്ടിയുടെയും മുകളിൽ പതിപ്പിക്കാറുണ്ട്. ഇങ്ങനെ പതിപ്പിച്ചപ്പോൾ സ്റ്റിക്കർ പരസ്പരം മാറുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള രേഖകൾ പ്രകാരം ഷാജിയുടെ മൃതദേഹം ഡൽഹി വിമാനത്തിലും ജാവേദിന്റേത് ശ്രീലങ്കൻ എയർവേയ്സിലും അയക്കുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള സ്റ്റിക്കറുകളിലെ വിവരങ്ങൾ നോക്കിയാണ് നാട്ടിൽ മൃതദേങ്ങൾ കൈമാറുന്നത്. എന്നാൽ, ഇരുപെട്ടികളുടെയും മുകളിൽ ഇംഗ്ലീഷിൽ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയവർ അത് ശ്രദ്ധിച്ചില്ല.
വരാണസി സ്വദേശി ജാവേദിന്റെ ബന്ധുക്കൾ ഡൽഹിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ തിരിക്കുന്നതിനിടെ പെട്ടിയുടെ മുകളിൽ ഷാജി രാജൻ എന്ന പേര് കണ്ട് സംശയം തോന്നി സാമൂഹിക പ്രവർത്തകൻ നാസ് വക്കവുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ, ഒപ്പം കിട്ടിയ രേഖയിലും സ്റ്റിക്കറിലും ജാവേദ് എന്നുമാണ് ഉണ്ടായിരുന്നത്. നാസ് വക്കം ഉടൻ റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വരാണസി കലക്ടറെ ബന്ധപ്പെട്ട് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഏർപ്പാടാക്കി. എന്നാൽ, കായംകുളം പുതുപ്പള്ളിയിൽ എത്തിയ മൃതദേഹം ഇതിനകം ദഹിപ്പിച്ചിരുന്നു.
രണ്ടര മാസം പഴക്കമുള്ള മൃതദേഹമായതിനാൽ ഷാജിയുടെ മൃതദേഹം തുറന്ന് ആരെയും കാണിക്കേണ്ടതില്ല എന്ന് ബന്ധുക്കൾ തീരുമാനിച്ചതിനാൽ ഉടൻ ദഹിപ്പിക്കുവൻ തീരുമാനിച്ചു. മക്കളുടെ നിർബന്ധത്തിന് വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. ഷാജി രാജന്റെ രണ്ടാമത്തെ മകൾ ഇത് അച്ഛന്റെ മൃതദേഹമല്ലെന്ന് പറഞ്ഞെങ്കിലും ആദ്യം ആരും കാര്യമാക്കിയില്ല. മൃതദേഹം മാറിപ്പോയെന്നറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. തുടർന്ന് യുപിയിൽ നിന്നും ആംബുലൻസിൽ ഷാജിയുടെ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു.
എന്നാൽ, വാരണാസിയിലെ ജാവേദിന്റെ കുടുംബത്തെ യു.പിയിലെ സാമൂഹിക പ്രവർത്തകരും കലക്ടർ ഉൾപ്പടെയുള്ള അധികാരികളും വീട്ടിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും പ്രശ്നങ്ങൾ മനസ്സിലാക്കി അവർ ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുനതിനായി പരിപൂർണമായും സഹകരിച്ചു എന്നും വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ നാസ് വക്കം കൈരളി ന്യൂസിനോട് പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here