Facebook: 400 ആപ്പുകള്‍ അപകടകാരികള്‍; വലിയ മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക്

പല ആവശ്യങ്ങള്‍ക്കും എന്റര്‍ടൈന്‍മെന്റിനുമായി നിരവധി ആപ്പുകള്‍(Apps) യൂസ് ചെയ്യുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍, നമ്മളിലെത്ര പേര്‍ ഈ ആപ്പുകളെല്ലാം സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താറുണ്ട്? ഒരു കൗതുകത്തിന്റെ പുറത്ത് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ എത്രമാത്രം അപകടകാരികളാണെന്ന് ആരും ചിന്തിയ്ക്കുന്നില്ലെന്നതാണ് വാസ്തവം.

ഇപ്പോള്‍, 400ഓളം ആപ്പുകള്‍ അപകടകാരികളാണെന്ന വലിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്‌സ്‌സ്ബുക്ക്(Facebook). ആപ്പിളിന്റെയും ആല്‍ഫബെറ്റിന്റെയും സോഫ്റ്റ്വെയര്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 400 ആപ്ലിക്കേഷനുകളിലാണ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായും വിവരമുണ്ട്. ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്ന 400-ലധികം ആപ്പുകളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതായാണ് മെറ്റാ അറിയിച്ചത്. വിഷയം കമ്പനി ആപ്പിളിനെയും ഗൂഗിളിനെയും അറിയിച്ചു കഴിഞ്ഞു.

ഫോട്ടോ എഡിറ്റിങ്, ഗെയിം, ഹെല്‍ത്ത് ട്രാക്കറുകള്‍, വി.പി.എന്‍ സര്‍വീസസ്, ബിസിനസ് ആപ്പുകള്‍ എന്നീ ലേബലിലാണ് ഇത്തരം ആപ്പുകള്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതെന്നാണ് മെറ്റാ പറയുന്നത്. വ്യക്തികളുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കലാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് മെറ്റയുടെ ഗ്ലോബല്‍ ത്രെറ്റ് ഡിസ്റപ്ഷന്‍ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച്ച് മുന്നറിയിപ്പു നല്‍കി. ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇങ്ങനെയാണ് യൂസര്‍നെയിമും പാസ്വേര്‍ഡും ഇവര്‍ക്ക് ലഭിക്കുന്നത്.

400 ആപ്പുകളില്‍ 45 എണ്ണവും തങ്ങളുടെ ആപ്പ് സ്റ്റോറില്‍ ഉണ്ടായിരുന്നതായി ആപ്പിള്‍ അവകാശപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ അവ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒഴിവാക്കിയെന്നും ആപ്പിള്‍ വിശദീകരണം നല്‍കി. അതേസമയം, പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇത്തരം എല്ലാ ആപ്പുകളെയും നീക്കം ചെയ്തതായി ഗൂഗിള്‍ വക്താവ് പറഞ്ഞിട്ടുണ്ട്. ഏതായാലും, ആപ്പുകള്‍ യൂസ് ചെയ്യുമ്പോള്‍ അവ എത്രത്തോളം സേഫ് ആണെന്ന് ഉറപ്പ് വരുത്താന്‍ നമുക്കും ശ്രദ്ധിയ്ക്കാം. അതുവഴി, ടെക്ക് ലോകത്ത് സുരക്ഷിതമായി മുന്നോട്ട് പോകാം. നമ്മുടെ രഹസ്യങ്ങള്‍ മറ്റാരും ചോര്‍ത്താതിരിയ്ക്കാന്‍ നമുക്ക് ജാഗ്രത പാലിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel