എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പലതവണ മാറ്റി വച്ച ശേഷമാണ് ലഖ്‌നൗ കോടതി ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. യുഎപിഎ കേസില്‍ സുപ്രീംകോടതി നേരത്തെ ജാമ്യം നല്‍കിയിട്ടുണ്ട്.
യുഎപിഎ കേസില്‍ സുപീം കോടതി നേരത്തെ ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സെപ്തംബര്‍ 29 ന് പരിഗണിച്ച കോടതി ഒക്ടോബര്‍ പത്തിലേക്ക് മറ്റിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പും ഇതേ രീതിയില്‍ മാറ്റിയിരുന്നു.
പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി സിദ്ദിഖിന് ബന്ധമുണ്ടെന്നാണ് ജാമ്യാപേക്ഷ എതിർത്ത് ഇഡി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, യുഎപിഎ കേസിലും എൻഐഎ ഇതേ വാദം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഹത്രാസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യു പി പൊലിസ് മഥുര ടോൾ പ്ലാസയിൽ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. തുടർന്നാണ് ഇഡിയും കേസെടുത്തത്.
സിദ്ദിഖിൻറെ അക്കൗണ്ടിൽ വന്ന 45,000 രൂപയുമായി ബന്ധപ്പെട്ടാണ് ഇഡി കേസെടുത്തത്. കേരളത്തിലെ പിഎഫ്ഐ സെക്രട്ടറി റൗഫ് ഷെരീഫ് ട്രാൻസ്ഫർ ചെയ്ത തുകയാണെന്നാണ് ആരോപണം. എന്നാൽ, ഈ പണം സിദ്ദീഖ് താമസിച്ചിരുന്ന ഡൽഹി ജങ്പുരയിലെ ഫ്ലാറ്റിനടുത്തുള്ള കാഷ് ഡെപ്പോസിറ്റിങ് മെഷീൻ വഴി സിദ്ദീഖ് തന്നെ നിക്ഷേപിച്ചതാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തു, 2018ൽ പൂട്ടിപ്പോയ പിഎഫ്‌ഐയുടെ പ്രസിദ്ധീകരണമായ മലയാളം ദിനപത്രം തേജസ് ഡെയ്‌ലിയിൽ കാപ്പൻ പ്രവർത്തിച്ചിരുന്നതിനാൽ ആ സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നതടക്കമുളള തെളിവുകളാണ് ഇഡി നിരത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here