mulayam singh yadav: മുലായം സിങ് യാദവിന്റെ സംസ്കാരം ഇന്ന്

സമാജ്‍വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ(mulayam singh yadav) സംസ്കാര ചടങ്ങുകൾ ജന്മ​ഗ്രാമമായ സായ്ഫായിൽ നടക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുക. ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മുലായം സിങ് യാദവ് വിടവാങ്ങിയത്.

മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം അറിയിച്ചത്. മുലായം സിങ് യാദവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന്‌ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

പിന്നാക്കവിഭാഗങ്ങൾക്ക്‌ സാമൂഹികനീതിയെന്ന ആശയം ജ്വലിപ്പിച്ച്‌ ദേശീയരാഷ്‌ട്രീയത്തെയും ഉത്തർപ്രദേശിനെയും പതിറ്റാണ്ടുകൾ ചലനാത്മകമാക്കിയ സോഷ്യലിസ്‌റ്റ്‌ നേതാവായിരുന്നു മുലായം സിങ്‌ യാദവ്‌ . മൂന്ന്‌ തവണ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായ അദ്ദേഹം ദേവഗൗഡ, ഐ കെ ഗുജ്‌റാൾ സർക്കാരുകളിൽ പ്രതിരോധമന്ത്രിയുമായി. സമാജ്‌വാദി പാർടി സ്ഥാപകനാണ്‌. 10 തവണ നിയമസഭയിലേയ്‌ക്കും ഏഴ്‌ തവണ ലോക്‌സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യമാർ: പരേതരായ മാലതി ദേവി, സാധന ഗുപ്‌ത. ഉത്തർപ്രദേശ്‌ മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർടി ദേശീയ അധ്യക്ഷനുമായ അഖിലേഷ്‌ യാദവ്‌ മകനാണ്‌.

അണികൾക്കിടയിൽ ‘നേതാജി’ എന്നറിയപ്പെട്ടിരുന്ന മുലായത്തിന്‌ എല്ലാ രാഷ്‌ട്രീയപാർടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു. കേന്ദ്രത്തിൽ മുന്നണിസർക്കാരുകൾ രൂപീകരിക്കുന്നതിൽ ഈ ബന്ധം നിർണായകമായി. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർ കിഷൻസിങ്‌ സുർജിത്തും മുലായവും തമ്മിൽ നിലനിന്ന സൗഹൃദം പ്രസിദ്ധമാണ്‌.

രാം മനോഹർ ലോഹ്യയുടെയും രാജ്‌നാരായണന്റെയും ആശയങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്ത്‌ സജീവമായ മുലായം അടിയന്തരാവസ്ഥയിൽ 19 മാസം ജയിൽവാസം അനുഷ്‌ഠിച്ചു. 28–ാം വയസ്സിൽ, 1967ൽ ജസ്വന്ത്‌നഗറിൽനിന്ന്‌ ആദ്യമായി നിയമസഭാംഗമായി. സംയുക്ത സോഷ്യലിസ്‌റ്റ്‌ പാർടി സ്ഥാനാർഥിയായാണ്‌ ജയിച്ചത്‌.

പിന്നീട്‌ ഭാരതീയ ക്രാന്തിദൾ, ഭാരതീയ ലോക്‌ദൾ, ജനതാദൾ, സമാജ്‌വാദി പാർടി എന്നീ പാർടികളുടെ സ്ഥാനാർഥിയായി ആറ്‌ തവണ കൂടി ജസ്വന്ത്‌ നഗറിനെ പ്രതിനിധാനം ചെയ്‌തു. ജനതാദൾ പരീക്ഷണത്തിനുശേഷം 1992ലാണ്‌ സ്വന്തം മുൻകയ്യിൽ സമാജ്‌വാദി പാർടി രൂപീകരിച്ചത്‌. 1996, 2007, 2009 തെരഞ്ഞെടുപ്പുകളിലും ജയിച്ച്‌ നിയമസഭയിലെത്തി. 1989–91, 1993–95, 2003–07 കാലങ്ങളിലാണ്‌ മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്‌.

മെയിൻപുരിയിൽനിന്ന്‌ ലോക്‌സഭയിൽ എത്തിയ മുലായം ഐക്യമുന്നണി സർക്കാരിൽ പ്രതിരോധമന്ത്രിയായി. ദേശീയരാഷ്‌ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം 2003ൽ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ മടങ്ങി. 2009 മുതൽ വീണ്ടും തുടർച്ചയായി ലോക്‌സഭയിലെത്തി. 2012ൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടിക്ക്‌ ഭരണം ലഭിച്ചപ്പോൾ അഖിലേഷാണ്‌ മുഖ്യമന്ത്രിയായത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News