അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. എ അച്യുതൻ്റെ(Dr A Achuthan) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം പൊതുദർശനം വരെ ഒഴിവാക്കിയാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്ന ഡോ. എ അച്യുതൻ്റെ അന്ത്യം.
ജീവിതത്തിലെന്ന പോലെ മരണത്തിലും മാതൃക തീർത്ത ഡോ. എ അച്യുതന് കുടുംബാംഗങ്ങളും പരിസ്ഥിതി പ്രവർത്തകരും വിട നൽകി. രാവിലെ 10. മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി. അനാട്ടമി വിഭാഗം പ്രൊഫസർ എം പി അപ്സര മൃതദേഹം ഏറ്റുവാങ്ങി. അച്ഛൻ്റെ ആഗ്രഹപ്രകാരമാണ് എല്ലാ ചടങ്ങുകളും ഒഴിവാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിനു കൈമാറിയതെന്ന് മക്കളായ ഡോ. അരുൺ, ഡോ. അനുപമ എന്നിവർ അറിയിച്ചു.
അടുത്ത ബന്ധുക്കൾക്കായി ഡോ. അച്യുതൻ 2018 ഡിസം. 19 ന് എഴുതിവെച്ച കുറിപ്പ് ആദർശ ജീവിതത്തിൻ്റെ അടയാളപ്പെടുത്തലായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നു. മരണശേഷം ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടു നൽകണം. വിളക്കുവെക്കുകയോ കുളിപ്പിക്കുകയോ ചെയ്യരുത്. പൊതുദർശനം പാടില്ല.
അടുപ്പം ഉള്ളവർ ഒഴികെ വീട്ടിൽ വരരുത്. മൃതദേഹവുമായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കരുത്. ആശുപത്രിയിലാണ് മരണമെങ്കിൽ മൃതദേഹം വീട്ടിൽ കൊണ്ടുവരരുത്. ശരീരത്തിൽ പുഷ്പചക്രം അർപ്പിക്കുകയോ ആദരാഞ്ജലി അർപ്പിക്കുകയോ അരുതെന്നും ഡോ. അച്യുതൻ എഴുതിവെച്ചു. ഇവ പൂർണ്ണമായി പാലിച്ചാണ് മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here