Human Sacrifice: നരബലി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സംസ്ഥാനത്ത് നരബലി(human sacrifice) നടന്നതായി പൊലീസ്(police) സ്ഥിരീകരിച്ചു. കൊച്ചി(kochi) പൊന്നുരുന്നി, കാലടി സ്വദേശിനികളാണ് കൊല്ലപ്പെട്ടത്. നരബലി നടത്തിയ തിരുവല്ല സ്വദേശികളായ ദമ്പതികളെയും ഇടനിലക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.  പൊന്നുരുന്നി പഞ്ചവടി കോളനിയിൽ താമസിച്ച് വരികയായിരുന്ന പത്മം എന്ന 52 കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.

ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് എസ് ആർ എം റോഡിൽ താമസിച്ച് വരികയായിരുന്ന ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക പരമ്പരയുടെ ചുരുളഴിയുകയായിരുന്നു.തിരുവല്ല സ്വദേശികളായ ദമ്പതികൾക്കു വേണ്ടി നരബലി നടത്തിയെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞത്.

പൊന്നുരുന്നി സ്വദേശിനിയായ പത്മത്തിനു പുറമെ കാലടി സ്വദേശിനിയായ റോസിലിയും നരബലിയുടെ ഭാഗമായി കഴുത്തറുത്ത് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീടിനടുത്ത് കുഴിച്ചിട്ടുവെന്നും പിന്നീട് കസ്റ്റഡിയിലെടുത്ത തിരുവല്ല സ്വദേശികളായ ഭഗവന്തും ലീലയും പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂൺ സെപ്റ്റംബർ മാസങ്ങളിലായിരുന്നു കൊലപാതകങ്ങൾ നടന്നതെന്നും നരബലി മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടൊ എന്ന് അന്വേഷിച്ച് വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. ഷാഫിയാണ് മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ ഭഗവന്തിനെ പരിചയപ്പെട്ടു.

നരബലി നടത്തിയാൽ ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് ഭഗവന്തിനെയും ഭാര്യയെയും പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് പ്രതികൾ നൽകിയ മൊഴി.സാമ്പത്തിക വാഗ്ദാനം നൽകിയാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചതെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here