പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകത്തില്‍ പദ്മയെ പ്രതികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. എറണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ആശുപത്രിക്ക് സമീപത്തു നിന്നാണ് പദ്മയെ കൊണ്ട് പോയത്. വേശ്യാവൃത്തിക്കായി വന്നാല്‍ 15000 രൂപ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് കൊണ്ടുപോയത്. പണത്തിന്റെ പേരില്‍ ഇലന്തുരിലെ വീട്ടില്‍ വച്ച് പത്മയും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി
തുടര്‍ന്ന് പ്രതികള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു ബോധം കെടുത്തി. പത്മയുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി. ശേഷം കത്തി വലിച്ചൂരി കഴുത്തറുത്ത് കൊലപ്പെടുത്തി. മൂന്ന് പ്രതികളും ചേര്‍ന്നാണ് കൈകാലുകള്‍ വെട്ടിമാറ്റിയത്. ശരീരം 56 കഷ്ണങ്ങളാക്കി മുറിച്ചു. ശരീര ഭാഗങ്ങള്‍ ബക്കറ്റുകളിലാക്കി കുഴിച്ചിട്ടു.
റോസ്ലിയെ ഭഗവല്‍ സിംഗും ലൈലയും ഷാഫിയും ചേര്‍ന്ന് കൊലപ്പെടുത്തിയത് അതി പൈശാചികമായാണ്. ജൂണില്‍ റോസലിനെ നീല ചിത്രത്തില്‍ അഭിനയിക്കാന്‍ 10 ലക്ഷം വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്ത് നിന്ന് കാറില്‍ കയറ്റി ഇലന്തൂരില്‍ എത്തിച്ചു. കേസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൈശാചികമായ ക്രൂരകൃത്യം വ്യക്തമാക്കിയിട്ടുള്ളത്.
കിടപ്പുമുറിയിലെ കട്ടിലില്‍ നീലച്ചിത്ര നിര്‍മാണം എന്ന വ്യാജേന റോസിലിനെ കെട്ടിയിട്ടു. തുടര്‍ന്ന് വായില്‍ തുണി തിരുകി, പ്ലാസ്റ്റര്‍ ഒട്ടിച്ചു. പിന്നീട് ജീവനോടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി, മാറിടം മുറിച്ചുമാറ്റി,റോസിലിന്റെയും കൈകാലുകള്‍ മുറിച്ചു മാറ്റി ബക്കറ്റുകളിലാക്കി കുഴിച്ചിടുകയാീയിരുന്നു. റോസിലിനെ കൊന്നത് ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്നാണ്.
സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്‌ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നു തന്നെ നൽകും.
കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി പത്മം (56), കാലടിയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 26 മുതൽ പത്മയെ കാണാതായെന്ന മകൻ സെൽവന്റെ പരാതിയിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ ആഭിചാരക്കൊലയുടെ മറനീക്കിയത്.
അന്വേഷണത്തിൽ പത്മയുടെ മൊബൈൽഫോൺ ലൊക്കേഷൻ തിരുവല്ല ഭാഗത്ത് കണ്ടെത്തി. പത്മയെ കൊച്ചിയിൽനിന്ന് വാഹനത്തിൽ കടത്തിക്കൊണ്ടുപോയ മുഹമ്മദ് ഷാഫി പൊലീസ് വലയിലായിരുന്നു. നഗരത്തിൽ ലോട്ടറി വിറ്റിരുന്ന സ്‌ത്രീകൾ നൽകിയ വിവരമനുസരിച്ചാണ് ഷാഫിയെ തിരിച്ചറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് അന്വേഷണം ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിയതോടെ കാലടിയിൽനിന്ന് നേരത്തേ കാണാതായ റോസിലിയുടെ കൊലപാതകവിവരവും പുറത്തുവന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് റോസിലിയെ കാണാതായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here