ഷാഫി സ്ഥിരം മദ്യപാനിയും വഴക്കാളിയുമാണെന്ന് ഭാര്യ നബീസ കൈരളിന്യൂസിനോട് പ്രതികരിച്ചു. മദ്യപിച്ച് വന്ന് തന്നെയും മര്‍ദ്ദിക്കാറുണ്ട്. അന്ധവിശ്വാസത്തിന്‍റെ പേരില്‍ കൊലപാതകം ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൊല്ലപ്പെട്ട സ്ത്രീകളെ തനിക്കറിയാമെന്നും തെറ്റു ചെയ്തവര്‍ ശിക്ഷ അനുഭവിക്കട്ടെയെന്നും നബീസ പറഞ്ഞു.
അതേസമയം,പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ഷാഫി കൊടും ക്രിമിനലാണ്. ഷാഫി പഠിച്ചത് ആറാം ക്ലാസുവരെയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഷാഫി താമസിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫി.
ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ചത് 2019 ലാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കി. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. പണമല്ല അമിത ലൈംഗീക ആസക്തിയാണ് ഷാഫിയെ നരബലിയിലേക്ക് എത്തിക്കുന്നത്.
വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചത്. ഫോൺ രേഖ, ടവർ ലൊക്കേഷൻ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ തമ്മിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വർഷത്തെ പരിചയമുണ്ട്. പൊലീസ് അന്വേഷണം നടന്നത് സിസിടിവി കേന്ദ്രികരിച്ചാണ്.
വിശദമായ അന്വേഷണം നടത്തി. പത്തനംതിട്ടയിലേക്ക് അന്വേഷണം നീണ്ടു. റോസ്‌ലിയുടെ വിവരങ്ങൾ നൽകിയത് ദമ്പതികളാണ്. തിരോധാന കേസിലെ അന്വേഷണം വഴിത്തിരിവായി. അന്വേഷണ സംഘത്തിന് കൊച്ചി പൊലീസ് കമ്മീഷ്ണർ അഭിനന്ദനം രേഖപ്പെടുത്തി. പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ട്.
നരബലിക്ക് ശേഷം നാല് കുഴികളിലായാണ് മൃതദേഹം കുഴിച്ചിട്ടതെന്നും കമ്മീഷണർ പറഞ്ഞു. സന്ധ്യ നേരത്ത് കൊല നടത്തുകയും അർധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും എച്ച്.നാഗരാജു അറിയിച്ചു. പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here