കഫ്സിറപ്പ് കഴിച്ച് ഗാംബിയയിൽ 66 കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയരായ മെയ്ഡൻ ഫാർമ സ്യൂട്ടിക്കൽസിനോട് നിർമ്മാണം നിർത്താൻ ഉത്തരവിട്ട് ഹരിയാന സർക്കാർ. കമ്പനിയിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മെയ്ഡൻ ഫാർമ സ്യൂട്ടിക്കൽസിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു.
സെൻട്രൽ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കമ്പനിക്കെതിരെ കേന്ദ്ര സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ്ഡൻ ഫാർമ സ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷ്യന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ നാല് കഫ്സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലോകാരോഗ്യ സംഘടന ആരോപിച്ചിരുന്നു.
കഫ്സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ, ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. മരുന്ന് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മെയ്ഡൻ ഫാർമ സ്യൂട്ടിക്കൽസിൽ നിന്ന് ഗാംബിയയിലേക്ക് മാത്രമാണ് കഫ് സിറപ്പ് കയറ്റുമതി ചെയ്തിട്ടുളളതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കമ്പനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേയും തെളിഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here