മലപ്പുറത്തെ അധ്യാപകന്‍റെ മരണം കൊലപാതകം; പ്രതികൾ പിടിയിൽ

കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകന്‍റെ മരണം കൊലപാതകം. മുണ്ടേരി ഗവ. സ്കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിൻ്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. എടക്കര ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മിൽ പരിചിതരാകുന്നത്.

ഇക്കഴിഞ്ഞ സെപ്തoബർ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ താമസിച്ച് വരുന്ന ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു. തുടർന്ന് മൂവരും തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് പ്രതി ബിജു അധ്യാപകന്‍ കൂടിയായ ബാബുവിൻ്റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തിൽ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച് പുന്നപുഴയില്‍ തള്ളുകയായിരുന്നു.

ബാബുവിന്‍റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവ പ്രതികള്‍ അപഹരിച്ചു. ആറ് ദിവസം കഴിഞ്ഞ് സെ‌പ്തംബർ 13 ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്‍റെ മൃതദേഹം കണ്ടെത്തി. തുടർന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബർ 8 ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here