ഹിജാബ് കേസില്‍ കോടതി തീരുമാനത്തിനായി കാത്തിരിക്കാമെന്ന് സീതാറാം യെച്ചൂരി. ഭിന്നവിധിയാണ് ഉണ്ടായതെന്നും വിശാല ബഞ്ച് എന്തു തീരുമാനിക്കും എന്നത് കാത്തിരിക്കേണ്ടതായിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
എന്തു ധരിക്കണമെന്നത് ഓരോരുത്തരുടെയും അവകാശമാണ് വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രധാരണം ഒരു വിഭാഗം മാത്രമല്ല നടത്തുന്നത്
സിഖ് വിഭാഗക്കാര്‍ തലപ്പാവ് ധരിക്കുന്നുണ്ട്. ഇന്ത്യ പോലെ ജനാധിപത്യ രാജ്യത്തു ഓരോരുത്തര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.
ഹിജാബ് കേസില്‍ ഭിന്നവിധി; കേസ് വിശാല ബെഞ്ചിന് വിട്ടു
കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസില്‍ ഭിന്നവിധി. കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. വിലക്ക് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് വിശാല ബെഞ്ചിന് വിട്ടത്.
കേസ് പരിഗണിച്ച ബെഞ്ച് പ്രതികൂലിച്ചും അനുകൂലിച്ചും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചില്‍ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.
പത്തു ദിവസമാണ്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും അടങ്ങിയ ബെഞ്ച് കേസില്‍ വാദം കേട്ടത്.അപ്പീല്‍ തള്ളുന്നതായി ജസ്റ്റിസ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിന്യായത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് ധുലിയ, പ്രത്യേകം തയാറാക്കിയ ഉത്തരവില്‍ അറിയിച്ചു.
ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ്, ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നു കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. മതാചാരം ക്രമസമാധാന പ്രശ്‌നമാവുന്ന ഘട്ടത്തില്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുള്ളു. മൗലിക അവകാശങ്ങള്‍ പ്രയോഗിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് സര്‍ക്കാര്‍ ഉത്തരവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
ഉത്തരവ് ഏതെങ്കിലും മതത്തെ ലാക്കാക്കിയല്ലെന്നും മതേതര സ്വഭാവം ഉള്ളതാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചത്. 2021വരെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളജില്‍ വന്നിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യ മാധ്യമങ്ങല്‍ നടത്തിയ പ്രചാരണത്തെത്തുടര്‍ന്നാണ് കുട്ടികള്‍ കൂട്ടത്തോടെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here