പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, കുട്ടികളുടെ ഭാരക്കുറവ്, വളർച്ചാ മുരടിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചി കണകാക്കുന്നത്. 2021 ൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ 2022ലെ കണക്കുകൾ പുറത്ത് വന്നപ്പോൾ ആറ് സ്ഥാനങ്ങൾ ഇന്ത്യ താഴേയ്ക്ക് പോയി. 121 രാജ്യങ്ങങളിൽ ഇന്ത്യയുടെ സ്ഥാനം 107. പാകിസ്ഥാൻ ഉൾപെടെയുള്ള അയൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് മുകളിലാണ്. പാകിസ്ഥാൻ 99, ശ്രീലങ്ക 64, ബംഗ്ലാദേശ് 84, നേപ്പാൾ 81, മ്യാൻമർ 71 എന്നിങ്ങനെയാണ് അയൽ രാജ്യങ്ങളുടെ സ്ഥാനം.
സൂചികയിൽ ഇന്ത്യയേക്കാൾ മോശം പ്രകടനം കാഴ്ച വെക്കുന്ന ദക്ഷിണേഷ്യയിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. 109 ആണ് പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ സ്ഥാനം. ചൈന, തുർക്കി, കുവൈറ്റ് എന്നീ രാജ്യങ്ങൾ ആദ്യ സ്ഥാനങ്ങളിലെത്തി.ഇന്ത്യയിൽ പട്ടിണി മൂലം മരിക്കുന്നവർ ഓരോ വർഷവും 7,000 മുതൽ 19,000 വരെ ആണെന്നാണ് കണക്കുകൾ. ഇന്ത്യ ഫുഡ് ബാങ്കിംഗ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 189.2 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതായത് ജനസംഖ്യയുടെ 14% പേരും പോഷകാഹാരക്കുറവുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം 2014 മുതൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നതിൽ വിമർശനവുമായി സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മോദി സർക്കാർ ഇന്ത്യക്ക് ആപത്താണെന്നും 8 വർഷത്തെ ഭരണം ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ് ചെയ്തതെന്നും സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. പിആർ വർക്കുകളും, നുണ പ്രചാരണങ്ങളും നടത്തിയത് മതിയെന്നും യെച്ചൂരി വിമർശിച്ചു. ഹിന്ദുത്വവും ഹിന്ദിയും അടിച്ചേൽപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നത് വിശപ്പിന് മരുന്നല്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരവും കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here