അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാംതോൽവി. ഗ്രൂപ്പ് എയിൽ മൊറോക്കോ മൂന്ന് ഗോളിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. മൊറോക്കോയുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ പ്രതിരോധത്തിന് കഴിഞ്ഞില്ല. ആദ്യപകുതിയിൽ പിടിച്ചുനിന്ന ഇന്ത്യ രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ വഴങ്ങി.
പ്രതിരോധതാരം നകേറ്റ പന്ത് കൈകൊണ്ട് തൊട്ടതിന് പെനൽറ്റി. കിക്കെടുത്ത എൽ മദാനിക്ക് പിഴച്ചില്ല. 10 മിനിറ്റിനുള്ളിൽ രണ്ടാംഗോളും പിറന്നു. ക്യാപ്‌റ്റൻ യാസ്‌മിനെയാണ് ലക്ഷ്യംകണ്ടത്. മസ്‌നയൂയിയുടെ ക്രോസിൽ യാസ്‌മിനെ കാൽവച്ചു.
കളിതീരാൻ ആറ് മിനിറ്റ് ശേഷിക്കെ കളിയിലെ ഏറ്റവുംമികച്ച അവസരം ഇന്ത്യക്ക് കിട്ടി. അനിറ്റയുടെ തകർപ്പൻ മുന്നേറ്റം മൊറോക്കൻ പ്രതിരോധത്തെ പിന്നിലാക്കി കുതിച്ചു. ബോക്‌സിലേക്ക് കയറി ഷോട്ട് തൊടുത്ത അനിറ്റയെ ഗോൾകീപ്പർ തടഞ്ഞു. കളിയുടെ അവസാന നിമിഷം ചെറിഫ് മൊറോക്കയുടെ നേട്ടം മൂന്നാക്കി.
ആദ്യകളിയിൽ അമേരിക്കയോട് എട്ട് ഗോളിന് തോറ്റ ഇന്ത്യക്ക് ഇനി പ്രതീക്ഷയില്ല. അവസാനകളിയിൽ കരുത്തരായ ബ്രസീലുമായാണ് മത്സരം. മൊറോക്കോ ആദ്യകളിയിൽ ബ്രസീലിനോട് തോറ്റിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബ്രസീലും അമേരിക്കയും സമനിലയിൽ പിരിഞ്ഞു (1–-1). ജർമനി ചിലിയെ 5–-0നും നൈജീരിയ ന്യൂസിലൻഡിനെ 4–-0നും തോൽപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here