കാൽപന്ത് കളി ലോകത്തെ ഗ്ലാമർ പുരസ്കാരമായ ബാലൺ ഡി ഓർ പ്രഖ്യാപനം നാളെ നടക്കും. ഇന്ത്യൻ സമയം നാളെ രാത്രി 12 മണി മുതൽ പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റിലാണ് പുരസ്കാര ചടങ്ങ്. കഴിഞ്ഞ വർഷത്തെ പുരുഷ ബാലൺ ഡി ഓർ പുരസ്കാരം മെസിക്കും വനിതാ ബാലൺ ഡി ഓർ പുരസ്കാരം അലക്സിയ പുട്ടല്ലെസിനുമായിരുന്നു.
പാരീസിലെ സെയ്ൻ നദീ തീരത്തുള്ള തിയേറ്റർ ഡു ചാറ്റ്ലെറ്റിലാണ് ഫ്രഞ്ച് ഫുട്ബോൾ മാസികയായ ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനം അരങ്ങേറുക.7 തവണ ജേതാവായ ലയണൽ മെസി ഉൾപെടാത്ത ലിസ്റ്റിൽ ഒരു അർജൻറീനിയൻ താരവും ഇടം നേടിയിട്ടില്ല. പി എസ് ജിയിൽ നിറം മങ്ങിയതാണ് മെസിക്ക് തിരിച്ചടിയായത്. റയൽ മാഡ്രിഡിന്റെ ഗോൾ വേട്ടക്കാരൻ കരിം ബെൻസേമക്കാണ് പുരസ്കാരത്തിനായി ഏറ്റവും അധികം സാധ്യത കൽപിക്കപ്പെടുന്നത്. ലാലീഗയിലും ചാമ്പ്യൻസ് ലീഗിലും റയലിനെ കിരീടത്തിലേക്ക് നയിച്ച ഈ ഫ്രഞ്ച് സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് നേടിയത് .
2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോള്‍ കരിയര്‍ പെര്‍ഫോമന്‍സ്, തുടങ്ങി പല ഘടകങ്ങളാണ് ബാലൺ ഡി ഓറിനുള്ള മാനദണ്ഡം. വിവിധ രാജ്യങ്ങളുടെയും ക്ലബുകളുടെയും പരിശീലകരും ക്യാപ്റ്റന്മാരും സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകളും പങ്കെടുത്ത പൊസിഷണല്‍ വോട്ടിങ് സിസ്റ്റത്തിലെ ആകെ പോയന്‍റുകള്‍ കൂട്ടിനോക്കിയാണ് ജേതാവിനെ കണ്ടെത്തുക.വനിതാ ബാലൺ ഡി ഓർ , അണ്ടർ -21 താരത്തിനുള്ള കോപ്പ ട്രോഫി , മികച്ച ഗോൾകീപ്പർ ക്കുള്ള ലെവ് യാഷിൻ ട്രോഫി , സ്ട്രൈക്കർ ഓഫ് ദി ഇയർ , മികച്ച ക്ലബ്ബ്, മികച്ച ഫുട്ബോൾ ഫാൻ തുടങ്ങിയ അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.
ബയേണിന്റെ ജമാൽ മുസിയാലയാണ് കോപ്പ ട്രോഫിക്കുള്ള സാധ്യതാ പട്ടികയിൽ ഒന്നാമതുള്ളത്. ഏതായാലും കാൽപന്ത് കളി ലോകത്തെ അഭിമാനാർഹമായ പുരസ്കാരങ്ങൾ ആർക്കൊക്കെയാണെന്നറിയാൻ കണ്ണിമ ചിമ്മാതെ കട്ട വെയ്റ്റിംഗിലാണ് കാൽപന്ത് കളി ആരാധകർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here