ഇന്ന് ഒക്ടോബർ 17. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം.. ലോകത്തില്‍ ആകമാനം 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നരകയാതന അനുഭവിക്കുന്നത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ്!
1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തിരുന്നു. അതിന്റെ സ്മരണ പുതുക്കിയാണ് ഈ ദിനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ആചാരിക്കുന്നത്.
ലോകത്ത് ഇന്ന് 100 കോടിയോളം പേര്‍ വേണ്ടത്ര ആഹാരമില്ലാതെ വിഷമിക്കുമ്പോള്‍ പോഷകാഹാരങ്ങളില്ലാതെയും ഭക്ഷണമില്ലാതെയും ലക്ഷക്കണക്കിനു കുട്ടികള്‍ മരിക്കുന്നു. ലോകത്ത് ഒരു വര്‍ഷം നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യം മൂലമാണെന്നാണ് കണക്കുകൾ. ‘ദാരിദ്ര്യം അകറ്റാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിന സന്ദേശം. അടുത്തുള്ളവന് ഒരു നേരത്തെ അന്നം കൊടുത്ത് നമുക്ക് ദാരിദ്ര്യത്തിനെതിരെ പോരാടാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here