ഔസേപ്പച്ചന് പാട്ടിന്റെ പൂക്കാലമൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ | Ouseppachan

സംഗീതത്തിന്റെ വസന്തം തീർത്ത് ഔസേപ്പച്ചനെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. ഔസേപ്പച്ചനെ അദ്ദേഹം സംഗീതം ചെയ്ത ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ഭിന്നശേഷിക്കുട്ടികൾ സ്വാഗതം ചെയ്തത്.

ശ്രുതി തെറ്റാതെ, വരികൾ ചോരാതെ അവർ കൃത്യമായി പാടിത്തകർത്തപ്പോൾ പലപ്പോഴും സംഗീത മാന്ത്രികന് വാക്കുകൾ നഷ്ടപ്പെട്ടു. ഔസേപ്പച്ചൻ സംഗീതം നിർവഹിച്ച അനശ്വരഗാനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഭിന്നശേഷിക്കുട്ടികൾ സ്‌നേഹസമ്മാനമായി ആലപിച്ചു. തുടർന്ന് വയലിനിൽ മാസ്മര സംഗീതം തീർത്ത് ഔസേപ്പച്ചനും ഒപ്പം ചേർന്നു.

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ എന്ന ഗാനത്തിന്റെ വയലിൻ വാദനത്തിന് കാഴ്ചപരിമിതയായ പാർവതി ആലാപന സൗന്ദര്യം കൊണ്ട് പൂർണത നൽകി. ദേവദൂതർ പാടി എന്ന ഗാനത്തിന് കാശിനാഥും സംഘവും നൃത്തച്ചുവടുകളുമായെത്തിയതോടെ കാഴ്ചക്കാർ ഉത്സവപ്രതീതിയിലായി.

അക്ഷരാർത്ഥത്തിൽ ഡിഫറന്റ് ആർട് സെന്ററിനെ പാട്ട് സാഗരമാക്കുകയായിരുന്നു ഓരോ നിമിഷവും. സംഗീത വിരുന്നിന് കീബോർഡിസ്റ്റ് അനൂപ് കോവളം പശ്ചാത്തലമൊരുക്കി.ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികൾക്ക് ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കുന്നതിനും പ്രകൃതിയെക്കണ്ട് ചിത്രരചന നടത്തുന്നതിനുമായി ആരംഭിച്ച സിംഫോണിയ, ആർട്ടീരിയ എന്നീ വേദികളുടെ ഉദ്ഘാടന ചടങ്ങിലാണ് കാണികളെ സംഗീത മഴയിൽ നനയിച്ച പ്രകടനങ്ങൾ അരങ്ങേറിയത്.

ദൈവീകമായ കലയെ ദൈവത്തിന്റെ കുഞ്ഞുങ്ങൾ വളരെ സവിശേഷതയോടെ അവതരിപ്പിക്കുന്ന സ്വർഗമാണ് ഡിഫറന്റ് ആർട് സെന്ററെന്ന് ഔസേപ്പച്ചൻ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഓരോ ഗാനം കഴിയുമ്പോഴും തനിക്ക് അവരെ പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഇവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കുവാനുണ്ടെന്നും ഭൂമിയിൽ ഓരോ മനുഷ്യനും പിറക്കുന്നതിന്റെ നിയോഗം മനസ്സിലാക്കാൻ ഈ സെന്റർ സന്ദർശിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറയുമ്പോൾ വാക്കുകൾ വിതുമ്പുന്നുണ്ടായിരുന്നു.

ഭിന്നശേഷി തൊഴിൽ ശാക്തീകരണത്തിന്റെ ഭാഗമായി ഒരുക്കുന്ന യുണിവേഴ്സൽ എംപവർമെന്റ് സെന്ററിൽ നിർമിച്ചിരിക്കുന്ന സിംഫോണിയ-സംഗീത വേദി ഔസേപ്പച്ചനും ആർട്ടീരിയ-ചിത്രരചനാ വേദി ചിത്രകാരനും ശിൽപ്പിയുമായ എൻ.എൻ റിംസനും ഭിന്നശേഷി മേഖലയ്ക്കായി സമർപ്പിച്ചു.

ചലച്ചിത്രതാരം ജയരാജ് വാര്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഗ്രോസ് വാർണർ യു.കെ ലിമിറ്റഡ് ചെയർമാൻ നസീർ വെളിയിൽ, പ്രാർത്ഥന ഫൗണ്ടേഷൻ ചീഫ് വോളന്റിയർ കുര്യൻ ജോർജ്, ബാലുശങ്കർ, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു.

ആർട്ടീരിയയിൽ കേരള കാർട്ടൂൺ അക്കാദമിയിലെ അമ്പതോളം ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും നടന്നു.
ഭിന്നശേഷിക്കുട്ടികൾക്ക് ഉപകരണസംഗീത, ചിത്രകല മേഖലയിലെ തങ്ങളുടെ പാടവം തത്സമയം പ്രദർശിപ്പിക്കുവാനാണ് ഈ വേദികൾ സജ്ജീകരിച്ചിരിക്കുന്നത്.

വേദികളിൽ പകൽ മുഴുവൻ സംഗീതവും ചിത്രരചനയും നടക്കും. കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ സെന്ററിൽത്തന്നെ പ്രദർശിപ്പിക്കുവാനും വിൽക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിഹാൽസ്, പ്രാർത്ഥന ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് വേദികൾ പൂർത്തീകരിച്ചിരിക്കുന്നത്. യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ പദ്ധതി നവംബറിൽ നാടിന് സമർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News