Eldhose Kunnappilly:യുവതിയെ ഉപദ്രവിച്ച ദിവസം എല്‍ദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസില്‍ റൂമെടുത്തു;രജിസ്റ്ററിലെ രേഖകള്‍ കൈരളി ന്യൂസിന്

(Eldhose Kunnappilly)കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ തെളിവുകള്‍. യുവതിയെ ആക്രമിച്ച ദിവസം എല്‍ദോസ് കോവളം ഗസ്റ്റ് ഹൗസില്‍ താമസിച്ചതിന്റെ രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഗസ്റ്റ് ഹൗസ് രജിസ്റ്ററിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പത്താം ദിവസവും എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എല്‍ദോസിനെതിരെയും വധശ്രമത്തിനും കേസെടുത്ത് ക്രൈംബ്രാഞ്ച്.

കോവളത്ത് കഴിഞ്ഞമാസം 14-ന് പരാതിക്കാരിയെ ആക്രമിച്ചുവെന്നാണ് ആദ്യപരാതി. യുവതി നല്‍കിയ രഹസ്യമൊഴിയിലും അക്രമത്തിന് മുന്‍പ് എംഎല്‍എ താനുമായി കോവളം ഗസ്റ്റ് ഹൗസില്‍ എത്തിയ വിവരം പറഞ്ഞിരുന്നു. അതു തെളിയിക്കുന്ന നിര്‍ണായക രേഖയാണ് കോവളം ഗസ്റ്റ് ഹൗസിലെ രജിസ്റ്ററില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്. 14-ന് എല്‍ദോസ് ഗസ്റ്റ് ഹൗസില്‍ എത്തി. അദ്ദേഹത്തിന് ഗസ്റ്റ് ഹൗസിലെ ഒന്‍പതും പത്തും റൂമുകളും അനുവദിച്ചിട്ടുള്ളതായി േരഖയില്‍ ഉണ്ട്. ഇവിടെ യുവതിയെ എല്‍ദോസ് എത്തിച്ചെന്നും റൂമില്‍ കയറാന്‍ വിസമ്മതിച്ചതിന് വാക്കേറ്റം നടന്നുവെന്നുമാണ് യുവതിയുടെ മൊഴി. ഇവിടെ നിന്ന് പിണങ്ങി ഇറങ്ങിയ യുവതിയെ പിന്നീട് സൂയിസൈഡ് പോയിന്റിലെ ഗര്‍ത്തത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ എല്‍ദോസ് ശ്രമിച്ചെന്നും മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി ക്രൈം ബ്രാഞ്ച് ചുമത്തി.

വധശ്രമത്തിന് പുറമെ വിവസ്ത്രയാക്കല്‍ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന പരാതിയില്‍ യുവതിയുടെ മൊഴി സൈബര്‍ പൊലീസ് രേഖപ്പെടുത്തി. എല്‍ദോസ് ഒരു ലക്ഷം രൂപ നല്‍കി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി യുവതിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് കേസ്. മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ യുവതിയെ പെരുമ്പാവൂരിലെ എല്‍ദോസിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും. കുന്നപ്പിള്ളിയുടെ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതിന് പിന്നാലെ അറസ്റ്റ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here