ദയാബായിയുടെ സമരം ; സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂർണ്ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി | Pinarayi Vijayan

സാമൂഹ്യപ്രവർത്തക ദയാബായ് നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർ ഇടപെട്ടതും ചർച്ച നടത്തിയതും ഉറപ്പുകൾ രേഖാമൂലം നൽകിയതും.

എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നത് സർക്കാരിൻറെ സുവ്യക്തമായ നിലപാടാണ്. അതിന്റെ ഭാഗമായ ആനുകൂല്യങ്ങളാണ് സർക്കാർ ദുരിതബാധിതർക്ക് നൽകുന്ന നിലയെടുക്കുന്നത്. അത് തുടരുകയും ചെയ്യും.

ഇവർ ഉയർത്തിയ നാല് ആവശ്യങ്ങളിൽ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്. അതിൽ ഒരാവശ്യം എയിംസുമായി ബന്ധപ്പെട്ടതാണ്. അത് അംഗീകരിക്കാൻ കഴിയുന്നതല്ല.

എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ (മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി) എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക മുൻഗണന ഉറപ്പാക്കും. ഇത് ഇപ്പോൾ തന്നെ നിലവിലുള്ളതാണ്. തുടർന്നും ഉറപ്പാക്കും.

കാഞ്ഞങ്ങാട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി പൂർണ്ണ സജ്ജമാകുമ്പോൾ അവിടെയും സമാന സൗകര്യങ്ങൾ ഒരുക്കും.

ടാറ്റാ ട്രസ്റ്റ് ആശുപത്രിയിൽ പ്രത്യേക സൗകര്യം ഒരുക്കുന്നത് പരിഗണിക്കും.പകൽ പരിചരണ കേന്ദ്രത്തിൻറെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. നിലവിൽ എൻഡോസൾഫാൻ ദുരിത ബാധിതരുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഈ ബഡ്സ് സ്കൂളുകൾ പകൽ പരിചരണ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കും.

ഇത്രയും കാര്യങ്ങളാണ് സർക്കാർ ഉറപ്പു നൽകിയത്.നാലാമത്തെ ആവശ്യം എയിംസ് കാസർകോട്ട് വേണം എന്നതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇതിലൊന്നും അവ്യക്തതകളില്ല. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണ്ണമായി പാലിക്കും.ഈ സാഹചര്യം മനസ്സിലാക്കി സമരത്തിൽ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here