Srividya: മലയാളത്തിന്റെ മുഖശ്രീ ശ്രീവിദ്യ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം

മലയാളത്തിന്റെ പ്രിയതാരം ശ്രീവിദ്യ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുന്നു. ഇന്നും നമ്മള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച വേഷങ്ങള്‍ ബാക്കിയാക്കിയാണ് ശ്രീവിദ്യ വിടപറഞ്ഞത് മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമാണ് ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി .തമിഴിലും ഒട്ടേറെ സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

1953 ജൂലൈ 24 ന് സംഗീതജ്ഞയായ എം. എല്‍ വസന്തകുമാരിയുടെയും ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും മകളായിട്ടാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും കുഞ്ഞ് ശ്രീവിദ്യ കൂടുതല്‍ ശ്രദ്ധ വച്ചത് നൃത്തത്തിലാണ്. 13-ാം വയസില്‍ അരങ്ങേറിയ അവര്‍ അധികം താമസിയാതെ സിനിമയിലുമെത്തി. ആഗ്രഹത്തിന്റെ പേരില്‍ മാത്രം അഭിനയം തുടങ്ങിയ നടിയാണ് ശ്രീവിദ്യ. എന്നാല്‍ അമ്മ ഒരു കാര്‍അപകടത്തില്‍ പെട്ടതോടെ ശ്രീവിദ്യയ്ക്ക് സിനിമ ഗൗരവമായി എടുക്കേണ്ടിവന്നു.

1969 ല്‍ പുറത്തിറങ്ങിയ ‘ചട്ടമ്പികവല’ എന്ന ചിത്രത്തില്‍ സത്യന്റെ നായികയായെത്തിയ ശ്രീവിദ്യയെ മലയാളികള്‍ക്കും നന്നേ പിടിച്ചു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ അവര്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. ‘സൊല്ലത്താന്‍ നിനിക്കിറേനും’ ‘അപൂര്‍വ രാഗങ്ങളും’ ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി . ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികള്‍, പഞ്ചവടിപ്പാലം തുടങ്ങി ശ്രീവിദ്യയുടെ അഭിനയത്തികവ് കണ്ട എത്രയോ സിനിമകള്‍.

പക്ഷേ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ആ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും ഒക്കെ മലയാളികളുടെ പ്രിയ നായിക പരാജയപ്പെട്ടുപോയി. ഒടുവില്‍ 2006 ഒക്ടോബര്‍ 19ന്, 53-ാം വയസില്‍ മരണത്തിന്റെ രൂപത്തില്‍ ജീവിതത്തിലെ അവസാന പരാജയം. പക്ഷെ നടിയെന്ന നിലയിലുള്ള ശ്രീവിദ്യയുടെ കലാജീവിതം ഒരു പരാജയമേ ആയിരുന്നില്ല. അതുകൊണ്ടാണ് അവരെ ഇന്നും ഏവരും ഓര്‍ത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here