കര്‍ണാടകത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്ന് തൊഴിലാളി മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ. എല്ലാകാലത്തും നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്ഥന്‍. ജഗ് ജീവന്‍ റാമിന് ശേഷം ദളിത് സമുദാത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു അദ്ധ്യക്ഷന്‍ എന്നതുകൂടി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയുടെ വരവ് വ്യത്യസ്ഥമാക്കുന്നു.
നെഹ്റുവിനെ കണ്ട് തുടങ്ങിയ രാഷ്ട്രീയ മനസ്സ്. സ്കൂള്‍ കാലം മുതല്‍ കിട്ടിയ രാഷ്ട്രീയ ബോധ്യം. കര്‍ണാടകത്തിലെ വരവാട്ടി എന്ന കൊച്ചിഗ്രാമത്തില്‍ നിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതി മുന്നേറിയ നേതാവ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ, തുണിമില്‍ തൊഴിലാളികളിലൂടെ ചെറുപ്പകാലത്ത് തന്നെ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ കോണ്‍ഗ്രസ് നേതാവായി,മുഖ്യമന്ത്രിയായില്ലെങ്കിലും 1978 മുതല്‍ എട്ടുതവണ നിയമസഭയിലേക്കും, രണ്ട് തവണ ലോക്സഭയിലേക്കും തുടര്‍ച്ചയായി വിജയിച്ച അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍. രണ്ടാം യു.പി.എ സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഖാര്‍ഗെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. നിലവില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ദളിത് നേതാവ് കൂടിയാണ് ഖാര്‍ഗെ.
1970ല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജഗ്ജീവന്‍ റാമായിരുന്നു ആദ്യ ദളിത് നേതാവ്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്ഥനും വക്തവുമായിരുന്നു ഖാര്‍ഗെ. രാജസ്ഥാനിലെ പ്രശ്നങ്ങളില്‍ അശോക് ഗെലോട്ട് പുറത്തായപ്പോള്‍, സ്വീകാര്യതയുള്ള, സംഘടനാ ശേഷിയുള്ള നേതാവ് എന്ന നിലയിലാണ് ഖാര്‍ഗെയെ പരിഗണിച്ചത്. പക്ഷെ, നെഹ്റു കുടുംബത്തിന് പുറത്തുനുന്നുള്ള അദ്ധ്യക്ഷന്‍ എന്ന് വാദിക്കാമെങ്കിലും ഒരു സ്വതന്ത്ര അദ്ധ്യക്ഷനാമായി എത്രത്തോളം ഖാര്‍ഗെക്ക് മാറാന്‍ സാധിക്കും എന്നത് പ്രധാന ചോദ്യമാകും. കോണ്‍ഗ്രസ് ഇന്നും പ്രതീക്ഷയോടെ കാണുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതിലുപരി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ വിശ്വാസ്യതയുള്ള നേതാവാക്കി ഉയര്‍ത്തുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. അതിനിടയില്‍ സവിശേഷതകളുള്ള നേതാവാണെങ്കിലും നെഹ്റു കുടുംബത്തിന്‍റെ തണലില്‍ മാത്രമെ ഖാര്‍ഗെക്ക് മുന്നോട്ടുപോകാനാകു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here