ലിസ്റ്റിന് പുറത്തുള്ളവര്‍ വോട്ട് ചെയ്‌തെന്ന് തെളിയിക്കൂ; തരൂരിനെ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ശശി തരൂരിനെ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലിസ്റ്റിന് പുറത്തുള്ളവര്‍ വോട്ട് ചെയ്‌തെന്ന് തെളിയിക്കാന്‍ തരൂരിനെ വെല്ലുവിളിക്കുന്നുവെന്നും തെലങ്കാനയില്‍ ക്രമക്കേട് നടന്നുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ തരൂര്‍ മാപ്പ് പറയണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം ശശി തരൂരിന് ഒരു സംസ്ഥാനത്തും വ്യക്തമായ മേല്‍ക്കൈ ഉണ്ടായിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു. ശശി തരൂര്‍ പുതുതായി ഒന്നും ഉന്നയിച്ചില്ലെന്നും ഒന്‍പതിനായിരത്തില്‍ കൂടുതല്‍ വോട്ടുള്ള തെരഞ്ഞെടുപ്പില്‍ 1000 വോട്ട് കിട്ടുന്നത് വല്യ കാര്യമല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 100 വോട്ട് എണ്ണുമ്പോള്‍ 4 ,5 വോട്ടാണ് കിട്ടിയതെന്നും ഖാര്‍ഗെക്ക് കൃത്യമായ മേല്‍ക്കൈ ഉണ്ടായെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

Shashi Tharoor: തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍; നേടിയത് 1072 വോട്ടുകള്‍

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്(Congress president election) തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ശശി തരൂര്‍(Shashi Tharoor). 1072 വോട്ടുകളാണ് തരൂര്‍ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു.

യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലഖ്‌നൗവില്‍ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതി. ഒപ്പം ബാലറ്റ് പെട്ടി സീല്‍ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്റെ ആവശ്യം പക്ഷേ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെണ്ണലിന്റെ ഫലം പുറത്തു വന്നത്. 10 ശതമാനം വോട്ട് മാത്രം പ്രതീക്ഷിച്ചിരുന്ന തരൂരിന് 12 ശതമാനം വോട്ട് നേടാനായത് വിജയമായി.

7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗേ ജയം സ്വന്തമാക്കിയത്. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 414 വോട്ടുകള്‍ അസാധുവായി.
അതേസമയം, കോണ്‍ഗ്രസിന്റെ രണ്ടാമത്തെ അധ്യക്ഷനായാണ് ഖാര്‍ഗേ എത്തുന്നത്.കര്‍ണാടകത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്ന് തൊഴിലാളി മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവ്. എല്ലാകാലത്തും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍. ജഗ് ജീവന്‍ റാമിന് ശേഷം ദളിത് സമുദാത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു അദ്ധ്യക്ഷന്‍ എന്നതുകൂടി മല്ലികാര്‍ജ്ജുണ ഖാര്‍ഗെയുടെ വരവ് വ്യത്യസ്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News