കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും:  മന്ത്രി എം ബി രാജേഷ്

2026 ഓടെ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനര്‍ജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഈ നേട്ടം കൈവരിക്കാൻ കഴിയും. മാലിന്യ സംസ്കരണ രംഗത്ത് ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗത്തില്‍ തീരുമാനമായി. ദ്രവമാലിന്യരംഗത്ത് പ്രത്യേക ഇടപെടല്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു.

വിവിധ ഏജൻസികളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ലാ സമിതികളെ കാര്യക്ഷമമാക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളായിരിക്കും. സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ശുചിത്വമിഷനായിരിക്കും ഏകോപന ചുമതല.

സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന മാലിന്യ സംസ്കരണ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മികച്ച നിക്ഷേപ സാധ്യതയുള്ള മേഖല എന്ന നിലയില്‍ സ്വകാര്യനിക്ഷേപകരുടെ പങ്കാളിത്തം മാലിന്യസംസ്കരണരംഗത്ത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

മാലിന്യ സംസ്കരണ മേഖലയില്‍ ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും സംവിധാനങ്ങളും പരിചയപ്പെടുത്താനുള്ള അന്താരാഷ്ട്ര ടെക്നിക്കല്‍ കോൺക്ലേവ് ജനുവരി 12,13,14തീയതികളില്‍ എറണാകുളത്ത് നടക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കോൺക്ലേവില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഏറ്റവും ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്കരണ പദ്ധതികളോടുള്ള കാഴ്ചപ്പാട് മാറണം. മാലിന്യ സംസ്കരണമല്ല, സംസ്കരിക്കാത്ത മാലിന്യമാണ് കൂടുതല്‍ അപകടകരമെന്ന് ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കേരളം എത്താതിരിക്കാന്‍ മാലിന്യ സംസ്കരണ പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാലിന്യം ശേഖരിക്കാനുള്ള സംസ്ഥാനത്തെ ഏക ഏജൻസിയായി ഹരിതകര്‍മ്മസേനയെ ശക്തിപ്പെടുത്തും. ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും പ്രതിമാസ വേതനമായി ഹരിതകര്‍മ്മസേനാ അംഗങ്ങള്‍ക്ക് ഉറപ്പാക്കും. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമെല്ലാം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് വഴിയുള്ള നിരീക്ഷണം ഫലപ്രദമായി നടപ്പിലാക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും അടിയന്തിരമായി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മാലിന്യ സംസ്കരണ പദ്ധതികള്‍ ആരംഭിക്കാൻ ഭൂമി ആവശ്യത്തിന് ലഭ്യമാകാത്തത് പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി.

വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ ഭൂമി ലഭ്യമാക്കാനുള്ള ശ്രമം തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നഗരകാര്യ ഡയറക്ടര്‍ അരുൺ കെ വിജയൻ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കര്‍, കെഎസ്ഡബ്ല്യൂഎംപി എംഡി ഡോ. അദീലാ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News