കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പ്രചാരണം വ്യാജം: എളമരം കരീം എം പി

കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പേരിൽ വ്യാജപ്രചാരണമാണ്‌ നടക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. 12 മണിക്കൂറിനുള്ളിൽ വിവിധഘട്ടങ്ങളിലായി എട്ടു മണിക്കൂർ ജോലി എന്നത്‌ പല സ്ഥാപനങ്ങളിലും നിലവിലുള്ളതാണ്‌. മാനേജ്‌മെന്റിന്‌ ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്ഥയും ഉണ്ട്‌. ഇത്‌ മറച്ചുവച്ചാണ്‌ പ്രചാരണം. തൊഴിൽ അവകാശങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടായിട്ടില്ലെന്ന്‌ എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ കെഎസ്‌ആർടിസിയുടെ കടബാധ്യത 3300 കോടിയായിരുന്നു. 90 ശതമാനം ഡിപ്പോകളിലെ വരുമാനവും വിവിധസ്ഥാപനങ്ങളുടെ കടം തീർക്കാനാണ്‌ കൊടുത്തിരുന്നത്‌. ബാക്കിയുള്ളതുകൊണ്ടാണ്‌ ശമ്പളവും പെൻഷനും ദൈനംദിന ചെലവും നടന്നത്‌. കെഎസ്‌ആർടിസിയിലെ കെടുകാര്യസ്ഥതയ്‌ക്ക്‌ എതിരെ 2015–-16 കാലഘട്ടത്തിൽ വൻ പ്രക്ഷോഭമാണ്‌ ഉയർന്നത്‌. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷമാണ്‌ സഹകരണബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്‌ കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ നടപടി സ്വീകരിച്ചത്‌.

പരമ്പരാഗത തൊഴിൽമേഖലയ്‌ക്കും വലിയ പിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്നത്‌. കൈത്തറി, കയർ തുടങ്ങി എല്ലാ മേഖലയിലും തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചുള്ള നടപടി സ്വീകരിച്ചു. സ്‌കൂൾ യൂണിഫോം ഖാദിയാക്കാൻ തീരുമാനിച്ചതോടെ വർഷത്തിൽ ഏഴുമാസത്തോളം കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റികൾക്ക്‌ ജോലി നൽകാനായി.  ഇടതുപക്ഷ ബദൽനയം ഉയർത്തി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. എന്നാൽ, കേന്ദ്രസർക്കാർ ജനദ്രോഹനയങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ഇന്ത്യയിൽ 20 കോടി ജനങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണെന്നും എളമരം കരീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News